അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പരാതി നല്‍കിയ മലപ്പുറത്തെ സി.പി.എം. നേതാവിന് ഭീഷണിക്കത്ത്


മലപ്പുറം: കേസ് പിന്‍വലിച്ചില്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കുമെന്ന് സി.പി.ഐ.എം. നേതാവിന് ഭീഷണിക്കത്ത്. സി.പി.എം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബിന്റെ പേരിലാണ് ഭീഷണിക്കത്ത് വന്നത്. കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ കോഴിക്കോട് വെള്ളയില്‍ പൊലീസില്‍ മുജീബ് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പോലീസ് കേസ്സെടുത്തിരുന്നു. സംഭവത്തിന് പിന്നാലെയാണ് ഭീഷണിക്കത്തെത്തിയത്.

പരപ്പനങ്ങാടി സി.പി.ഐഎം ഓഫീസ് അഡ്രസ്സില്‍ കോഴിക്കോട് ബീച്ച് പോസ്റ്റോഫീസില്‍ പോസ്റ്റുചെയ്ത കത്താണ് ഇന്ന് എത്തിയത്. ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
‘ലീഗിനെതിരെ കൊടുത്ത പരാതി 21 നകം പിന്‍വലിച്ചില്ലെങ്കില്‍ സി.പി.ഐ.എം. ഏരിയ സെക്രട്ടറി മുജീബിന്റെയും ഐ.എന്‍.എല്‍. സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും കാലുകള്‍ അടിച്ചു ഓടിക്കും. രാത്രി നടന്നുപോകുമ്പോള്‍ ഇരുട്ടടി കിട്ടും. സൂക്ഷിച്ചോ…
ലീഗിനെതിരെ അനാവശ്യ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയാല്‍ തിരിച്ചടിക്കും.. പോലീസ് നമുക്ക് പുല്ലാണെണെടാ… തുടങ്ങിയ കാര്യങ്ങളാണ് കത്തിലുള്ളത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് കാസിം ഇരിക്കൂറും മുജീബും പറഞ്ഞു