സഖാക്കളേ, നിങ്ങളുടെ താരാട്ടുപാട്ട് കേട്ടല്ല വളർന്നത്; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ചു ഫാത്തിമ തഹ്ലിയ

കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ട എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയക്കെതിരെ സൈബർ ആക്രമണം. ‘സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലർക്കത് 18 ആവാം, മറ്റു ചിലർക്ക് അത് 28 ആവാം’ എന്നിങ്ങനെയായിരുന്നു തഹ്ലിയയുടെ കുറിപ്പ്. എന്നാൽ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടതോടെ പ്രതികരണവുമായി ഇവർ രംഗത്തെത്തി.

താൻ പറഞ്ഞ വാദത്തിന്റെ മെറിറ്റ് ഉൾക്കൊള്ളാതെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം എന്റെ നിലപാടിനെ ‘മതകീയ’ നിലപാടായി പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകാർ ആനി രാജ ചാനൽ ചർച്ചയിൽ പറഞ്ഞതെങ്കിലും കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നുവെന്ന് തഹ്ലിയ കുറിച്ചു. സഖാക്കളുടെ താരാട്ടുപാട്ട് കേട്ടല്ല മുസ്ലിം ലീഗുകാർ വളർന്നത് എന്നോർക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

കുറിപ്പിന്റെ പൂർണരൂപം

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിൽ ഊന്നിയുള്ള പ്രസ്തുത നിലപാടിൽ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. ഞാൻ പറഞ്ഞ വാദത്തിന്റെ മെറിറ്റ് ഉൾക്കൊള്ളാതെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം എന്റെ നിലപാടിനെ ‘മതകീയ’ നിലപാടായി പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകാർ അവരുടെ നേതാവ്, ദേശീയ മഹിളാ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി ആനി രാജ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പറഞ്ഞതെങ്കിലും കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. എന്റെ അതേ വാദമാണ് അവർ സംസാരിച്ചത്. സമാനമായ അഭിപ്രായം പറഞ്ഞ നിരവധി ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളുടെ പഠനങ്ങളുണ്ട്. കേരളത്തിൽ സഖാക്കൾ കെട്ടിപൊക്കിയ മാധ്യമ സൈബർപട ഉപയോഗിച്ച് ഏതൊരാളുടെ വാദത്തേയും വികലമായി ചിത്രീകരിക്കാൻ കഴിയും. ഇതൊക്കെയറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ അഭിപ്രായം പറഞ്ഞതും. പ്രിയ്യപ്പെട്ട സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, മുസ്ലിം ലീഗുകാർ വളർന്നത് എന്നോർക്കുന്നത് നന്നാവും.

നേരത്തെ സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണെന്ന് മുൻ ഹരിത നേതാവ് ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി. സ്ത്രീകൾക്കൊപ്പം പുരുഷന്മാരുടെയും വിവാഹപ്രായം 18 ആക്കി ചുരുക്കുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി. എന്നാൽ ഇതു സംബന്ധിച്ച് തന്റെ അഭിപ്രായം ‘മതകീയ’ നിലപാടായി പരിഹസിക്കേണ്ടതില്ലെന്നും തെഹ്ലിയ കൂട്ടിച്ചേർത്തു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

” പെൺകുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18-ാം വയസ്സിൽ തന്നെ അവർ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലർക്കത് 18 ആവാം, മറ്റു ചിലർക്ക് അത് 28 ആവാം, വേറെ ചിലർക്ക് 38 ആവാം.


പ്രായപൂർത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. അതുകൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെൺകുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക. ഇത് പറയുമ്പോളൊരു മറുചോദ്യം ഉണ്ടാകും. 18 മുതൽ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചത് അവരുടെ വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമല്ലെ എന്ന്. തീർച്ചയായും അതെ. പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്സൽറ്റേഷൻ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്” ഫാത്തിമ തെഹ്ലിയ കുറിച്ചു.