കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊങ്ങി എയർപോർട്ട് അതോറിറ്റി. റൺവേ സുരക്ഷാ മേഖല വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക് കത്തയച്ചു. റൺവേയുടെ നീളം കുറക്കുന്നതിനെതിരായ പ്രതിഷേധത്തിനിടയിലാണ് നടപടി.

2020 ലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ ചില ശുപാർശകളുടെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി. റൺവേയുടെ റെസ (RESA- റൺവേ എൻഡ് സേഫ്റ്റി ഏരിയ) വർധിപ്പിക്കാനാണ് റൺവേയുടെ നീളം കുറക്കുന്നത്. നിലവിലുള്ള റൺവേയിൽ തന്നെ റെസ നിർമിക്കാനാണ് നിർദേശം. 2020 ലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ അന്നുമുതല്‍ മുതൽ വലിയ വിമാനങ്ങളുടെ സർവീസ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നിർത്തിവച്ചിരുന്നു. റൺവേയുടെ നീളം കൂടി കുറക്കേണ്ടി വന്നാൽ ഇനിയൊരിക്കലും കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ സാധിക്കില്ല എന്ന അവസ്ഥ വരും. നിലവിൽ പൊതുമേഖലയിൽ നിലനിൽക്കുന്ന കോഴിക്കോട് എയർപോർട്ടിന്റെ തകർച്ചയ്ക്ക് വഴി വെക്കുന്ന നടപടിയാണ് ഇതെന്നാണ് പ്രതിഷേധക്കാരുടെ വാദം.

അതേസമയം 2020 ലെ വിമാന അപകടത്തിന്റെ കാരണം വിമാനത്താവളത്തിന്റെ പിഴവല്ല മറിച്ച് പൈലറ്റിന്റെ പിഴവാണെന്നായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.