സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം തുടരും; ‍ഞായറാഴ്ച ലോക്ക്‌ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകളോ ഇല്ല. ‍ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരും.. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേ‍ർന്ന അവലോകനയോ​ഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കൂടുതൽ ഇളവുകളിലേക്ക് കടക്കേണ്ട എന്ന് തീരുമാനിച്ചത്. അതേസമയം അതിരൂക്ഷ കൊവിഡ് വ്യാപനമുണ്ടായിരുന്ന തിരുവനന്തപുരത്ത് കേസുകൾ കുറഞ്ഞെന്ന് യോ​ഗം വിലയിരുത്തി. എങ്കിലും തത്കാലം തിരുവനന്തപുരം സി കാറ്റ​ഗറിയിൽ തന്നെ തുടരും. രാത്രിക്കാല ക‍ർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ ധാരണ. സി കാറ്റ​ഗറിയിൽപ്പെടുന്ന ജില്ലകളിൽ തിയേറ്ററുകളും ജിമ്മുകളും അടച്ച തീരുമാനം വലിയ വിമ‍ർശനങ്ങളുണ്ടായെങ്കിലും ആ നിയന്ത്രണങ്ങളും അതേപ്പടി തുടരാനാണ് തീരുമാനം.

അന്താരാഷ്ട്ര യാത്രാർക്കുള്ള റാൻഡം പരിശോധന ഇരുപത് ശതമാനമായിരുന്നത് രണ്ട് ശതമാനമാക്കി ചുരുക്കും. സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം വ്യക്തമായസാഹചര്യത്തിൽ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇത്. ഒമിക്രോണും ഡെൽറ്റയുമല്ലാതെ മറ്റേതെങ്കിലുംവകഭേദം പുതുതായി രൂപപ്പെട്ടോ എന്ന നിരീക്ഷണം തുടരാനാണ് രണ്ട് ശതമാനം പേർക്ക് റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്. കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞില്ല എന്നതും ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളുടെ എണ്ണം കുറവാണ് എന്നതും ശുഭസൂചനയായി അവലോകനയോ​ഗം വിലയിരുത്തി.