ഇന്ത്യയിൽ ഇന്റർനെറ്റിന് സ്പീഡില്ല; ലോകത്തെ ദരിദ്രരാജ്യങ്ങളേക്കാൾ പിന്നിൽ

ലോകരാജ്യങ്ങളിലെ ഇന്റർനെറ്റിന്റെ വേഗം കണക്കാക്കുന്ന ഏറ്റവും പുതിയ ഓക്‌ല റിപ്പോർട്ടിൽ ഇന്ത്യയിലെ ഇന്റർനെറ്റ് വേഗം ഓരോ മാസവും കുത്തനെ താഴോട്ട് പോകുന്നു. 2021 മാർച്ചിലെ റിപ്പോര്‍ട്ടിലും ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയ്ക്ക് കാര്യമായ പുരോഗതിയില്ലായിരുന്നു.മാർച്ചിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് റാങ്കിങ്ങിൽ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലുമില്ല. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മൊബൈൽ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 120–ാം സ്ഥാനത്താണ്. ഫെബ്രുവരിയിൽ ഇന്ത്യ 115-ാം സ്ഥാനത്തായിരുന്നു. ഇന്ത്യ 5 സ്ഥാനം താഴോട്ട് പോയി. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം എന്നത് ഞെ‍‍ട്ടിക്കുന്ന യാഥാര്‍ത്യമാണ്. 120–ാം സ്ഥാനത്തുള്ള ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 13.67 എംബിപിഎസും അപ്‌ലോഡ് കേവലം 3.61 എംബിപിഎസുമാണ്. എന്നാൽ വികസനത്തി​ന്‍റ കാര്യത്തിൽ ഏറെ പിന്നിലുള്ള പല രാജ്യങ്ങളും പട്ടികയിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. ഇറാൻ, ഇറാക്ക്, പാക്കിസ്ഥാൻ തുടങ്ങി രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് മുന്നിലാണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 22.99 എംബിപിഎസും അപ്‌ലോഡ് 12.33 എംബിപിഎസുമാണ്.

രാജ്യത്തെ ബ്രോഡ്‌ബാൻഡ് വേഗത്തിലും വലിയ മാറ്റമില്ലെന്നാണ് ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്‌സ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ബ്രോഡ്‌ബാൻഡ് വേഗത്തിൽ ഇന്ത്യ 72 ആം സ്ഥാനത്താണ്. മാർച്ചിൽ ശരാശരി ബ്രോഡ്‌ബാൻഡ് ഡൗൺലോഡ് വേഗം 48.15 എംബിപിഎസ് ആണ്. കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ 64–ാം സ്ഥാനത്തായിരുന്നു. ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് മാത്രമാണ് 20 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു മറ്റു ടെലികോം കമ്പനികളെല്ലാം 15 എംബിപിഎസിന് താഴെയാണ് വേഗം. ഏറ്റവും കൂടുതൽ പേര്‍ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 9–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം മാർച്ചിൽ ചൈന 14–ാം സ്ഥാനത്തായിരുന്നു.

മാർച്ചിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് റാങ്കിങ്ങിൽ യുഎഇയാണ് ഒന്നാമത്. മുൻ റാങ്കിങ്ങിലും യുഎഇ ആയിരുന്നു. യുഎഇയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 266.66 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 32.05 എംബിപിഎസും ആണ്.