കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നു, ബി.ബി.സി ലേഖനം.

കേരളത്തിൽ 3356 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും എന്നാൽ സംസ്ഥാന ആരോഗ്യ വകുപ്പ്  1969 മരണങ്ങൾ മാത്രമേ ഔദ്യോഗികമായി കണക്കായിട്ടുള്ളൂവെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നെന്ന വിമർശനവുമായി അന്താരാഷ്ട്ര മാധ്യമമായ  ബി.ബി.സി ലേഖനം.കേരളത്തിൽ 3356 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും എന്നാൽ സംസ്ഥാന ആരോഗ്യ വകുപ്പ്  1969 മരണങ്ങൾ മാത്രമേ ഔദ്യോഗികമായി കണക്കായിട്ടുള്ളൂവെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

 

കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി അനൗദ്യോഗിക മരണങ്ങൾ പട്ടികപ്പെടുത്തിയ ഡോ അരുൺ മാധവനെ ഉദ്ധരിച്ചാണ് ബി.ബി.സി റിപ്പോർട്ട്.

 

 

ഏഴ് പത്രങ്ങളുടെ പ്രാദേശിക എഡിഷണകളും കുറഞ്ഞത് അഞ്ചു വാർത്ത ചാനലുകളും കണ്ടാണ് അനൗദ്യോഗിക മരണങ്ങളുടെ പട്ടിക അരുൺ മാധവനും സംഘവും തയാറാക്കിയത്.

 

 

വ്യാഴ്ച വരെ  കേരളത്തിൽ  കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3356 ആണെന്നും പല മരണങ്ങളും കോവിഡ് വിഭാഗത്തിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഡോ അരുൺ മാധവനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

 

 

 

“വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുൻപ് കോവിഡ് നെഗറ്റീവ് ആയവരെ പോലും കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. ഒക്ടോബറിൽ കോവിഡ് ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേർ മരിച്ചു. എന്നാൽ അവരുടെ മരണം സർക്കാരിന്റെ കോവിഡ് മരണപ്പട്ടികയിൽ കണ്ടില്ല,” ഡോ അരുൺ മാധവ് ബി.ബി.സി യോട് പറഞ്ഞു.

 

 

 

 

 

കേരളം ആസൂത്രിതമായി  കോവിഡ് മരണ സംഖ്യ മറച്ചു വയ്ക്കുകയാണെന്ന് ഡൽഹി ആസ്ഥാനമായുള്ള ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ ഉമ്മൻ സി കുര്യനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ നിരീക്ഷണ സംവിധാനവും സർക്കാരിനെ ഉപദേശിക്കാൻ വിദഗ്ധരും കേരളത്തിലുണ്ടായിട്ടും മരണ സംഖ്യ മറച്ചു വച്ചെന്നും കുര്യൻ കുറ്റപ്പെടുത്തുന്നു.

 

 

 

 

ജനുവരിയിലാണ് കേരളത്തിൽ ഇന്ത്യയിലെ തന്നെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥിയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് രോഗികളുടെ എണ്ണം വർധിച്ചു. എന്നാൽ മാർച്ച് ആയതോടെ കേരളത്തേക്കാൾ കൂടുതൽ കേസുകൾ അര ഡസൻ സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നെന്നും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു.