അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി

വാഷിങ്ടണ്‍: അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. തീവ്രവാദത്തെതിനെതിരെ വിജയകരമായി നടത്തിയ സൈനിക നടപടി സംബന്ധിച്ച് പ്രസിഡന്റ് ബൈഡന്‍ പരാമര്‍ശങ്ങള്‍ നടത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

11 വര്‍ഷം മുമ്പ് ഒസാമ ബിന്‍ലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം അയ്മന്‍ അല്‍ സവാഹിരിയായിരുന്നു അല്‍ഖ്വയ്ദയുടെ മുഖം. നേരത്തെ അദ്ദേഹം ബിന്‍ലാദന്റെ സ്വകാര്യ വൈദ്യനായി പ്രവര്‍ത്തിച്ചിരുന്നു.

‘വാരാന്ത്യത്തില്‍, അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ അല്‍ ഖ്വയ്ദ ലക്ഷ്യത്തിനെതിരായി അമേരിക്ക ഒരു തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നടത്തി. ഓപ്പറേഷന്‍ വിജയകരമായിരുന്നു. ഓപ്പറേഷനില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടിട്ടില്ല’ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം കാബൂളിലെ ജനവാസ മേഖലയില്‍ ഞായറാഴ്ച യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയതായി താലിബാന്‍ വാക്താവ് പറഞ്ഞു. ഇത് അന്താരാഷ്ട്ര തത്വങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും താലിബാന്‍ ആരോപിച്ചു.