വയനാട്ടിൽ കനത്തമഴ തുടരുന്നു; ബാണാസുര സാഗര്‍ ഡാം ഷട്ടർ തുറന്നു
വയനാട്ടിൽ കനത്തമഴ തുടരുന്നു; ബാണാസുര സാഗര്‍ ഡാം ഷട്ടർ തുറന്നു
പടിഞ്ഞാറത്തറ: വയനാട്ടിലെ പ്രധാന ഡാമുകളിലൊന്നായ ബാണാസുര സാഗര്‍ അണക്കെട്ടിൻ്റെ ഷട്ടർ തുറന്നു. രണ്ടാമത്തെ ഷട്ടർ പത്ത് സെൻറീമീറ്ററാണ് തുറന്നത്. നിലവിൽ സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. റവന്യൂ മന്ത്രി കെ രാജൻ, അഡ്വ. ടി സിദ്ദിഖ് എം എൽ എ, ജില്ലാ കലക്ടർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഡാം തുറന്നത്. നേരത്തെ എട്ടു മണിക്കാണ് ഡാം തുറക്കുമെന്ന് പറഞ്ഞിരുന്നതെങ്കിലും 8.10 – ഓടെയാണ് ഷട്ടർ തുറന്നത്. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് ജലനിരപ്പ് 774. 20 മീറ്ററായിരുന്നു. ഡാമിൻ്റെ അപ്പർ റൂൾ ലെവൽ 774 മീറ്ററാണ്.


വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഞായറാഴ്ച രാത്രിയോടെ ജല നിരപ്പ് അപ്പർ റൂൾ ലെവലിലെത്തുമെന്ന് വ്യക്തമായിരുന്നു. തിങ്കളാഴ്ച പുലർച്ചയോടെ തന്നെ അപ്പർ റൂൾ ലവൽ കടന്നിരുന്നു. എല്ലാവിധ മൂന്നാരുക്കങ്ങളോടും കൂടിയാണ് ഇത്തവണ ഡാം തുറന്നത്. ജലനിരപ്പ് ഉയരുന്നതനുസരിച്ച് യഥാക്രമം ബ്ലൂ,, ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകി കൊണ്ടായിരുന്നു മുന്നൊരുക്കൾ നടത്തിയത്.

വെള്ളം തുറന്നിടുമ്പോള്‍ സമീപപ്രദേശങ്ങളിലും ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പ് നല്‍കുന്നതിനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചിരുന്നു. മാത്രമല്ല, ജലനിരപ്പ് ഉയരുന്നതിന് മുമ്പ് ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികളും ബന്ധപ്പെട്ട സെക്രട്ടറിമാര്‍ സ്വീകരിച്ചിരുന്നു.
പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടര്‍ ഇന്നലെ അറിയിച്ചിരുന്നു. ഡാം തുറക്കുന്നതറിഞ്ഞ് പ്രദേശവാസികളടക്കം നിരവധി പേരാണ് രാവിലെ തന്നെ അണക്കെട്ടിൻ്റെ പരിസരത്തെത്തിയത്.
