സാധനങ്ങൾ വിതരണം ചെയ്യാൻ പ്രവർത്തകരെ ഏൽപിച്ചിരുന്നു, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ എന്ന് അന്വേഷിക്കും’; വിവാദത്തിൽ മറുപടിയുമായി ഡിസിസി പ്രസിഡന്‍റ്

രാഹുൽ ഗാന്ധി എംപി വിതരണം ചെയ്യാൻ നൽകിയ വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും പുതുപ്പുകളും മറ്റുമാണ് മുറിക്കുള്ളിൽ കെട്ടിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

മലപ്പുറം: നിലമ്പൂരിൽ ഭക്ഷ്യസാധനങ്ങൾ മുറിയിൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഭവം വളരെ ഗൗരവത്തോടെ തന്നെ അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ്. രാഹുൽഗാന്ധി എംപി മണ്ഡലത്തിൽ വിതരണത്തിനെത്തിച്ച ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ പ്രാദേശിക കോൺഗ്രസ് നേതാക്കളെ ഏൽപ്പിച്ചിരുന്നതായും ആവശ്യക്കാർക്ക് അവ നൽകിയിരുന്നെതായും വിവി പ്രകാശ് പറഞ്ഞു.

 

സാധനങ്ങൾ വിതരണം ചെയ്യന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കൾക്കിടയിൽ മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അതിന് വിട്ടുവീഴ്ചയുണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിഷയത്തിൽ കെപിസിസി ഇടപ്പെട്ട സാഹചര്യത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രത്യേക അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

 

എം പി യുടെ പേര് വച്ച കിറ്റുകൾ നശിച്ച നിലയിൽ (ഫോട്ടോ ഫോട്ടോ രാജു മുള്ളമ്പാറ)

ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും അടക്കമുള്ള വസ്തുക്കൾ ഉപയോഗശൂന്യമായ രീതിയിൽ കെട്ടിട മുറിയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പടെ പ്രതിഷേധം ശക്തമാണ്.