ബുള്ളറ്റ് മോഷണം: ഒരു പ്രതികൂടി പോലീസ് പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ മമ്പാട് ബുള്ളറ്റ് ബൈക്ക് മോഷണം: ഒരു പ്രതികൂടി പോലീസ് പിടിയില്‍ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നിലമ്പൂര്‍ മമ്പാട് പൊങ്ങല്ലൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടര ലക്ഷത്തോളം വിലവരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോഷണം പോയ കേസില്‍ ഒരു പ്രതികൂടി നിലമ്പൂര്‍ പോലീസിന്‍റെ പിടിയില്‍. മഞ്ചേരി തൃപ്പനച്ചി മൂന്നാംപടി സ്വദേശി വാരിയക്കുത്ത് ഫവാസാണ് (22) പിടിയിലായത്. ഇതോടെ ഈ കേസ്സില്‍ മൊത്തം അഞ്ച് പേര്‍ പിടിയിലായി. ഇനി ഒരു പ്രതിയെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

ഈ കേസ്സിലെ മൂന്ന് പ്രധാന പ്രതികളെ നേരത്തെ തന്നെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റുകള്‍ ഉള്‍പെടെ ഇവര്‍ മോഷ്ടിച്ച ഒമ്പതോളം ബൈക്കുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. മോഷ്ടിച്ച ബൈക്കില്‍ രാത്രി സമയങ്ങളില്‍ രണ്ടോ മൂന്നോ പേര്‍ കറങ്ങി അവസരം നോക്കി ബേക്കിന്‍റ് ലോക്ക് പൊട്ടിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ മോഷ്ടിക്കുന്ന ബൈക്കുകള്‍ രാത്രി നേരെ സ്വന്തം വീട്ടിലേക്ക് കൊണ്ട്പോകാതെ മുന്‍കൂട്ടി നിശചയിച്ച ഒഴിഞ്ഞ ആരുടെയും ശ്രദ്ധയില്‍ പെടാത്ത സ്ഥലങ്ങളില്‍ ഒളിപ്പിക്കും. തൊട്ടടുത്ത ദിവസം സംഘത്തിലെ വേറെ ആളുകള്‍ വന്ന് വാഹനം അവിടെ നിന്നും എടുത്ത് പുതിയ ലോക്കും കൃത്രിമ നമ്പര്‍ പ്ലേറ്റും ഘടിപ്പിക്കും. വാഹനത്തിന് ആവശ്യക്കാരെ കണ്ടെത്തി വില്‍പ്പന നടത്തുന്നതും ഇവരുടെ ജോലിയാണ്. കിട്ടുന്ന പണം വീതിച്ചെടുക്കും. യാതൊരു രേഖകളുമില്ലാതെ വളരെ തുച്ഛമായ വിലക്ക് ലഭിക്കുന്ന വാഹനങ്ങള്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായ അറിവോടെ തന്നെ വാങ്ങാനും സ്ഥിരമായ ആളുകളുണ്ട്. സെക്കന്‍റ് ഹാന്‍റ് ഡീലര്‍മാരമാണ് മിക്കപ്പോഴും മോഷണ സംഘത്തില്‍ നിന്നും വാഹനം വാങ്ങുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കം, കുന്ദമംഗലം സ്റ്റേഷന്‍ പരിധികളില്‍ നിന്നും ഈ സംഘം ബുള്ളറ്റ്, പള്‍സര്‍, സെപ്ലെന്‍റര്‍ തുങ്ങിയ ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ട്. നിലമ്പൂര്‍ വടപുറത്ത് നിന്നും മറ്റൊരു ബൈക്കും ഈ സംഘം മോഷടിച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.

മോഷ്ടിച്ചതാണെന്ന് അറിഞ്ഞ്കൊണ്ട് ബുള്ളറ്റ് വാങ്ങിയതിനാണ് പിടിയിലായ ഫവാസ് പ്രതിയായത്. തന്‍റെ കേടായ ബുള്ളറ്റിലേക്ക് ആവശ്യമായ പാര്‍ട്സുകള്‍ എടുക്കാന്‍ വേണ്ടിയാണ് ഫവാസ് തന്‍റെ സഹോദരന്‍ വഴി തുച്ഛമായ വിലക്ക് ബൈക്ക് വാങ്ങിയത്. കോഴിക്കോട് മുക്കത്ത് നിന്നും മോഷ്ടിച്ച പള്‍സര്‍ ബൈക്കും മോഷണ സംഘത്തില്‍ നിന്നും ഇവര്‍ വാങ്ങിയിരുന്നു. എന്നാല്‍ ആ വാഹനം മോഷണത്തിനായി കറങ്ങി നടക്കാനായി പണം തിരിച്ച്കൊടുത്ത് മോഷ്ടാക്കള്‍ തന്നെ തിരിച്ചെടുത്തു. പ്രായപൂർത്തിയാകാത്ത കൗമാരക്കാർ വരെ ഉൾപ്പെട്ട മോഷണ സംഘ ത്തിലെ ചിലർ പോലീസ് പിടിയിലായ തോടെ ഫവാസ് ഒളിവിൽ പോവുയായിരുന്നു. തുടർന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ഫവാസ് പിടിയിലായത് .

ഇവര്‍ കൂടുതല്‍ മോഷണ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടോ എന്നും കൂടുതല്‍ പ്രതികള്‍ കേസ്സില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

നിലമ്പൂർ CI പി. വിഷ്ണുന്റെ നേതൃത്വത്തിൽ എസ് ഐ തോമസ്കുട്ടി ജോസഫ്, എസ്.സി.പി.ഒ നൗഷാദ്, സി.പി.ഒ സന്ധ്യ എന്നിവരടങ്ങിയ നിലമ്പൂര്‍ പോലീസും മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന്‍റെയും ഡി.വൈ.എസ്.പി ഷാജു കെ എബ്രഹാമിന്‍റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ സ്ബ്ഡിഡിവിഷന്‍ ഡാന്‍സാഫും ടീമും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

നിലമ്പൂർ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കേസിലെ തൊണ്ടിയായ ബുള്ളറ്റ് കണ്ടെടുക്കാനായി കസ്റ്റഡിയിൽ വാങ്ങും.