രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യവുമായി നേതാക്കൾ

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം മുറുകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളുടെ പേരുകളും സോണിയ ഗാന്ധിയുടെ പരിഗണനയിലുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്.

അതേസമയം എഐസിസി നിരീക്ഷകന്‍ അജയ് മാക്കന് നേരെ വിമര്‍ശനവുമായി അശോക് ഗെഹ്‌ലോട്ട് അനുകൂലികള്‍ രംഗത്തെത്തി. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തിന്റെ ആരോപണം. നിരീക്ഷകരെ എംഎല്‍എമാര്‍ കാണാത്തതിന് കാരണം അജയ് മാക്കന്റെ മുന്‍വിധിയോടെയുള്ള നിലപാടാണ്. തന്റെ നിലപാട് എംഎല്‍എമാര്‍ അംഗീകരിക്കണമെന്ന് അജയ് മാക്കന്‍ വാശിപിടിച്ചു. ഹൈക്കമാന്‍ഡിനെ അജയ് മാക്കന്‍ തെറ്റിധരിപ്പിച്ചെന്നും ഗെഹ്ലോട്ട് പക്ഷം ആരോപിച്ചു.