സിറ്റിസ്‌കാന്‍ അച്ചടി,ഡിജിറ്റല്‍ മാധ്യമത്തിന് ഇനി പുതിയ ലോഗോ; മന്ത്രി വി.അബ്ദുറഹ്‌മാന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു

തുഞ്ചന്റെ മണ്ണില്‍ നിന്നും പിറവികൊണ്ട് മൂന്നാം വര്‍ഷത്തിലേക്കടുക്കുന്ന സിറ്റിസ്‌കാന്‍ അച്ചടി,ഡിജിറ്റല്‍ മാധ്യമത്തിന് ഇനി പുതിയ ലോഗോ. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു. സിറ്റിസ്‌കാന്‍ മീഡിയ ഗ്രൂപ്പ് മാനേജിംഗ് എഡിറ്റര്‍ എം.പി റാഫിക്കു ലോഗോ സമര്‍പ്പിച്ചാണ് പ്രകാശനം നിര്‍വഹിച്ചത്.
ലോഗോ മാറ്റത്തോടൊപ്പം സിറ്റിസ്‌കാന്‍ വാര്‍ത്താ വെബ്പോര്‍ട്ടല്‍, യൂട്യൂബ് ചാനല്‍ എന്നിവയ്ക്കും പുതുമോടി നല്‍കിയാണ് വായനക്കാരിലേക്കെത്തുന്നത്. വാര്‍ത്താ പ്രസിദ്ധീകരണത്തില്‍ സ്വന്തമായ മുദ്രപതിപ്പിച്ച് വായനക്കാരുടെ സ്വീകാര്യത നേടാന്‍ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ സിറ്റിസ്‌കാന്‍ മാധ്യമത്തിന് സാധിച്ചു. വാര്‍ത്താ സംപ്രേക്ഷണത്തിനു പുറമെ പുതുവത്സരത്തില്‍ പബ്ലിക് റിലേഷന്‍, പരസ്യം എന്നീ മേഖലകളിലെ സിറ്റി സ്‌കാന്‍ മീഡിയ സര്‍വീസുകള്‍ വിപുലീകരിച്ചിട്ടുണ്ട്.


വാര്‍ത്തകള്‍ക്കപ്പുറം വാചക കസര്‍ത്തുകളായി മാധ്യമ പ്രവര്‍ത്തനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിറ്റി സ്‌കാന്‍ എന്ന അച്ചടി, ഡിജിറ്റല്‍ മാധ്യമം ഏറെ പ്രതിസന്ധികള്‍ക്കിടയിലും വായനക്കാരിലേയ്‌ക്കെത്തുന്നത്. കോര്‍പറേറ്റുകളും മതങ്ങളും മതസംഘടനകളും ജാതി സംഘടനകളും മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങുന്ന കാലത്ത് മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടക്കമിട്ട സിറ്റി സ്‌കാന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി സമൂഹത്തിന്റെ സപ്ന്ദനമാവുകാണ്. സ്റ്റിസ്‌കാന്‍ ടീം അംഗവും സ്പെഷ്യല്‍ കറസ്പോണ്ടന്റുമായ ജിതേഷ് എന്ന ജിത്തുവിന്റെ അകാലത്തിലെ വേര്‍പാട് ഈ അവസരത്തില്‍ വേദനയോടെ സ്മരിക്കുന്നു.
വാര്‍ത്തകളുടെ കാര്യത്തില്‍ ഹരിശ്ചന്ദ്രന്‍മാര്‍ ചമയുന്ന മാധ്യമ ലോകത്ത് വായനക്കാര്‍ക്ക് പുതു പ്രതീക്ഷകള്‍ നല്‍കിയാണ് സിറ്റി സ്‌കാന്‍ മീഡിയയുടെ പ്രയാണം. പ്രത്യയശാസ്ത്രങ്ങളുടെ നിറം നോക്കി വാര്‍ത്തയില്‍ പക്ഷം പിടിക്കുന്ന പ്രവണതകള്‍ തകിടം മറിച്ചാണ് സിറ്റി സ്‌കാന്‍ സ്വന്തമായി ഇടം കണ്ടെത്തിയത്. വസ്തുതകളുടെ പക്ഷത്ത് നിഷ്പക്ഷ നാട്യം കാണിക്കാനും സിറ്റി സ്‌കാന്‍ സന്ധിയായിട്ടില്ല.
കാലത്തിനൊപ്പം വാര്‍ത്തകള്‍ക്കു വേഗം കൂടിയപ്പോള്‍ വാസ്തവങ്ങള്‍ പിന്തിരിഞ്ഞു നില്‍ക്കാന്‍ തുടങ്ങിയെന്ന ആക്ഷേപത്തിനും പിടിനല്‍കിയിട്ടില്ല. ഒരു വര്‍ത്തമാന നഗരപത്രത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കാത്തു സൂക്ഷിക്കാനും സമൂഹത്തിന്റെ ന്യൂനതകള്‍ ഭയരഹിതമായി തുറന്നു കാട്ടാനും സമൂഹത്തിനൊപ്പം നിലയുറപ്പിക്കുമെന്ന പുതുവത്സര പ്രതീക്ഷകള്‍ വായനക്കാര്‍ക്കു മുന്നില്‍ പങ്കുവെയ്ക്കുന്നു.