മഴ ഭീഷണി; ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം
കൊളംബോ: മഴ ഭീഷണിയുടെ നിഴലില്‍ ഏഷ്യാ കപ്പില്‍ ഇന്ന് വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടതിന്‍റെ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാന്‍. കൊളംബോയില്‍ മഴ പെയ്യുമെന്ന പ്രവചനമുള്ളതിനാല്‍ ഇന്നത്തെ മത്സരം മഴ കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് ആരാാധകര്‍. എന്നാല്‍ ഇന്ത്യാ-പാക് പോരാട്ടത്തിന് മാത്രം റിസര്‍വ് ദിനമുള്ളതിനാല്‍ ഇന്ന് മത്സരം തടസപ്പെട്ടാലും നാളെ പുനരാരംഭിക്കും.
കാലാവസ്ഥ ചതിക്കുമോ
പല്ലെക്കല്ലെയില്‍ നടന്ന ഇന്ത്യ-പാക് പോരാട്ടം മഴ മൂലം ഫലമിത്താലെ ഉപേക്ഷിക്കുകയായിരുന്നു. വേദി കൊളംബോയിലേക്ക് മാാറിയെങ്കിലും ഇന്ന് കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇന്ത്യക്ക് നിര്‍ണായകം
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരങ്ങളില്‍ പാക്കിസ്ഥാനും ശ്രീലങ്കയും ഓരോ ജയങ്ങള്‍ വീതം നേടിയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ജയം നേടേണ്ടത് ഇന്ത്യക്ക് നിര്‍ണായകമാണ്. രണ്ട് തോല്‍വികളുമായി ബംഗ്ലാദേശ് ഫൈനലിലെത്താതെ പുറത്താകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇന്ത്യയും ശ്രീലങ്കയും പാക്കിസ്ഥാനുമാണ് ഫൈനല്‍ സ്ഥാനത്തിനായി മത്സരിക്കുന്നത്.
തിരിച്ചുവരുമോ ബുമ്രയും രാഹുലും
ഏകദിന ലോകകപ്പിന് മുമ്പ് കെ എല്‍ രാഹുലിന്‍റെയും ജസ്പ്രീത് ബുമ്രയുടെയും ഫോമും ഫിറ്റ്നെസും അളക്കാനുളള സുവര്‍ണാവസരമാണ് ഇന്ന് ഇന്ത്യക്ക്. കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. രാഹുല്‍ കളിച്ചാല്‍ ഫോമിലുള്ള ഇഷാന്‍ കിഷനെ ഒഴിവാക്കുമോ എന്നാണ് അറിയേണ്ടത്.സൂപ്പര്‍ ഫോറിൽ ജയത്തോടെ തുടങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ മുൻനിര നിരാശപ്പെടുത്തിയതോടെ ഇന്ത്യ 266ന് ഓൾഔട്ടായിരുന്നു. എന്നാല്‍ നേപ്പാളിനെതിരെ ക്യാപ്റ്റൻ രോഹിത് ശര്‍മയും ശുഭ്മാൻ ഗില്ലും തകര്‍ത്തടിച്ച് ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസമാകും.