കര്‍ശന പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,049 വിദേശികള്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ തൊഴില്‍, വിസ, അതിർത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ച 21,049 വിദേശികള്‍ അറസ്റ്റില്‍.രാജ്യവ്യവാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയില്‍ പുതുതായി പിടിയിലായതില്‍ 13,209 പേർ താമസ വിസ നിയമം ലംഘിച്ചവരാണ്. 5,177 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,663 പേർ തൊഴില്‍നിയമ ലംഘകരുമാണ്.

അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1,540 പേർ പിടിയിലായത്. ഇതില്‍ 56 ശതമാനം ഇത്യോപ്യക്കാരും 43 ശതമാനം യമനികളും ഒരു ശതമാനം ഇതര രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്റ്റുകളില്‍ വെച്ച്‌ 42 പേരും അറസ്റ്റിലായിട്ടുണ്ട്. ഇത്തരം നിയമലംഘകർക്ക് ഗതാഗത, താമസസൗകര്യങ്ങള്‍ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക് ജോലി നല്‍കിയവരുമായ അഞ്ച് പേർ വേറെയും പിടിയിലായിട്ടുണ്ട്.

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് ആവർത്തിച്ചു.