തുമ്ബച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ മരണം; നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്, തോരനല്ലെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിലെ വീട്ടമ്മയുടെ മരണം തുമ്ബച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചല്ലെന്ന് പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു.അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ നിന്നാണ് പൊലീസിൻ്റെ പ്രതികരണം. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേർത്തല പൊലീസ് പറഞ്ഞു. ചേർത്തല സ്വദേശി ഇന്ദുവിൻ്റെ മരണത്തില്‍ തുമ്ബച്ചെടി വില്ലനായെന്ന സംശയമുയർന്നിരുന്നു.

സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ചേർത്തല സ്വദേശി ഇന്ദുവാണ് തുമ്ബച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതിന് പിന്നാലെ മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്ബ ചെടികൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ദുവിനെ കൂടാതെ തുമ്ബപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ദുവിന്‍റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. തുമ്ബ തോരൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പൊലീസ് എഫ്‌ഐആർ. കഴിഞ്ഞ മെയ് മാസത്തില്‍ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാല്‍ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

ജീവിത ശൈലി രോഗമുള്ളവർ തുമ്ബ കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായി മാറുമെന്ന് റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ കെ വേണുഗോപാല്‍ പറയുന്നു. സസ്യങ്ങളില്‍ നിന്നുള്ള വിഷവസ്തുക്കള്‍ ഹൃദ്രോഗം, പ്രമേഹം, കിഡ്നി പോലെയുള്ള ജീവിത ശൈലി രോഗങ്ങളുള്ളവർക്ക് അപകടകരമായി മാറാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു.