അവയവ കച്ചവടം പിടിമുറുക്കുന്നതായി പരാതി; ഒരു വര്‍ഷത്തിനിടെ വൃക്ക വാഗ്ദാനം ചെയ്തത് 7 പേര്‍

തൃശ്ശൂർ: തൃശൂരിലെ തീരദേശ മേഖലയില്‍ വീണ്ടും അവയവ കച്ചവടക്കാര്‍ പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം പഞ്ചായത്തില്‍ ഒരു കൊല്ലത്തിനിടെ കിഡ്നി വാഗ്ദാനം ചെയ്തത് ഏഴുപേര്‍.പഞ്ചായത്ത് അനുമതിക്കായി കൂട്ടത്തോടെ ആളുകളെത്തിയതിനെത്തുടര്‍ന്നാണ് അവയവക്കച്ചവടമെന്ന സംശയം ഉയരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എംഎസ് മോഹനന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കിഡ്നി ദാനം ചെയ്തവരിലേറെയും സ്ത്രീകളാണ്. എറണാകുളത്തെ ആശുപത്രികളിലാണ് എല്ലാ അവയവ കൈമാറ്റവും നടന്നതെന്നും സമഗ്രാന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു.

ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് സംശയമുണ്ടാക്കുന്നതായി പ്രസിഡന്‍റ് എംഎസ് മോഹനന്‍ പറഞ്ഞു. എറണാകുളത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് അവയവ വില്‍പന നടക്കുന്നത്. പത്തുലക്ഷം രൂപ വരെ ലഭിച്ചതായി ദാതാക്കളിലൊരാള്‍ പറഞ്ഞു. പാവപ്പെട്ട വീടുകളിലെ വനിതകളെയാണ് ഇടനിലക്കാർ ഇരകളാക്കുന്നത്. കഴിഞ്ഞ കൊല്ലം മൂന്നു പേരാണ് പഞ്ചായത്തില്‍ അപേക്ഷയുമായി വന്നതെന്നും ഇക്കൊല്ലം കൂടുതല്‍ പേർ എത്തിയത് സംശയത്തിനിടയാക്കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ അവയവ മാഫിയ ഉണ്ടോ എന്ന് അന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.