സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് വലവിരിച്ച്‌ തട്ടിപ്പ് സംഘം; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: സ്കൂള്‍, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പ് സംഘം വലവിരിക്കുന്നതായി റിപ്പോർട്ട്.മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ദില്ലിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്‌ആപ്പ് കോളില്‍ പൊലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നതാണ് രീതി.

ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കള്‍ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങള്‍ ചോദിക്കും. ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നല്‍കാനാണ് അവർ ആവശ്യപ്പെടുക. 50,000 രൂപ മുതല്‍ എത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓണ്‍ലൈനില്‍ കൈമാറിക്കഴിഞ്ഞ് മാത്രമേ തട്ടിപ്പിനിരയായ വിവരം മനസിലാകുകയുള്ളൂ എന്ന് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഓണ്‍ലൈൻ സാമ്ബത്തികത്തട്ടിപ്പില്‍ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്ബറില്‍ വിളിച്ച്‌ അറിയിക്കാൻ ശ്രമിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.