ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ വിഷയത്തില്‍ കാര്‍വാര്‍ എംഎല്‍എയ്ക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്, ‘ഉടൻ നടപടി സ്വീകരിക്കും’

തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളിയായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഡ്രഡ്ജർ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കാർവാർ എംഎല്‍എ സതീഷ് സെെല്‍ നടത്തിയ പരാമർശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്.ഡ്രഡ്ജർ എത്തിക്കാൻ കേരളം ആദ്യമേ സന്നദ്ധത അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ആളുകള്‍ അവിടെ ചെന്നിരുന്നു. പക്ഷേ പുഴയുടെ ആഴവും ഒഴുക്കും തടസമായിരുന്നു. ആഴമുള്ള സ്ഥലത്ത് പ്രവർത്തിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തെരച്ചിലിനായി എന്ത്‌ സഹായവും നല്‍കാൻ തയ്യാറാണ്. കാർവാർ എംഎല്‍എ അങ്ങനെ പറയുന്നത് എന്തെന്ന് അറിയില്ല. തൃശൂർ ജില്ല കലക്ടറുമായി ബന്ധപ്പെട്ട് ഉടൻ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡ്രഡ്ജർ എത്തിച്ച്‌ മണ്ണ് നീക്കാതെ ഷിരൂരിലെ തെരച്ചില്‍ മുന്നോട്ട് പോകില്ലെന്ന് കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. കേരളത്തോട് വീണ്ടും ഡ്രഡ്ജർ ആവശ്യപ്പെട്ടെന്നും ഓപ്പറേറ്റർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും എംഎല്‍എ പറഞ്ഞു. ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും കാർവാർ എംഎല്‍എ വ്യക്തമാക്കി. ഈശ്വർ മല്‍പേയെ പുഴയില്‍ ഇറങ്ങുന്നതില്‍ നിന്ന് ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തൃശ്ശൂരില്‍ നിന്നുള്ള ഡ്രഡ്ജര്‍ ഷിരൂര്‍ ദൗത്യത്തിന് ഉപയോഗിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. പരമാവധി 18 അടി ആഴത്തില്‍ മാത്രമേ ഡ്രഡ്ജർ പ്രവര്‍ത്തിക്കൂ. ഗംഗാവലിയുടെ ആഴം 25 മുതല്‍ 30 അടി വരെയാണ്. ഇക്കാര്യം ഉത്തരകന്നട ജില്ലാ കളകടറെ രേഖാമൂലം അറിയിച്ചിരുന്നു. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരിച്ചില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അർജുന് വേണ്ടിയുള്ള തെരച്ചിലില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഇടപെടലുകളെ മന്ത്രി അഭിനന്ദിച്ചു.

നേവിയുടെ തെരച്ചിലില്‍ ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ച വാഹനത്തിന്‍റെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. തന്‍റെ ട്രക്കിന്‍റെ ഭാഗങ്ങളല്ല ഇതെന്നാണ് അര്‍ജുന്‍ ഓടിച്ച ട്രക്കിന്‍റെ ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ട മാറ്റൊരു ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് പറഞ്ഞു. അതേസമയം, തടി കെട്ടിയ കയര്‍ തിരിച്ചറിഞ്ഞെന്ന് മനാഫ് കൂട്ടിച്ചേര്‍ത്തു.

പത്തിലേറെ തവണ ഈശ്വർ മാല്‍പേ പുഴയിലിറങ്ങി തെരച്ചില്‍ നടത്തിയെങ്കിലും നിർണ്ണായക ഒന്നും കണ്ടെത്താനായില്ല. പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമെന്ന് ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധർക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും എംഎല്‍എമാർ പറഞ്ഞു.