2025ല്‍ ഒന്നര കോടി ഉംറ തീര്‍ഥാടകര്‍ക്ക് ആതിഥ്യമരുളാൻ പദ്ധതികളുമായി സൗദി അറേബ്യ

റിയാദ്: അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതി ആവിഷ്കരിച്ചു. ‘ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം’ എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയും രൂപം നല്‍കിയത്.അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിലും ഡിജിറ്റലൈസ് ചെയ്യുന്നതിലും സേവനങ്ങള്‍ ഉയർന്ന നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്രയും തീർഥാടകർക്ക് ആതിഥ്യമരുളുക.

മക്ക മസ്ജിദുല്‍ ഹറാമിലെത്തുന്ന തീർഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മുഴുവൻ യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ളതാണ് ഈ പ്രോഗ്രാം. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും. തീർഥാടകർക്ക് നിലവില്‍ നല്‍കിവരുന്ന സേവനത്തിന്റെ പരിവർത്തനം കൂടിയാണ് പുതിയ പദ്ധതി. 2030ഓടെ മൂന്ന് കോടി തീർഥാടകർ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവെപ്പുകളിലൊന്ന് കൂടിയാണ്.

അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ പ്രതിവർഷം മൂന്ന് കോടി തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുംവിധം സംവിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുകയെന്നത് പദ്ധതി ലക്ഷ്യമാണ്. ഉംറ നിർവഹിക്കാൻ വരുന്നതിനുള്ള നടപടികള്‍ എളുപ്പവും സൗകര്യപ്രദവുമാക്കിയും വർധിച്ചുവരുന്ന തീർഥാടകരെ ഉള്‍ക്കൊള്ളുന്നതിന് ഫലപ്രദവും നൂതനവുമായ പരിഹാരമാർഗങ്ങള്‍ നടപ്പാക്കിയുമാണ് ഇത്രയും പേർക്ക് ആതിഥ്യമരുളുക.

അടുത്ത വർഷം മക്ക, മദീന എന്നിവിടങ്ങളിലെ 15 ഇസ്ലാമിക, സാംസ്കാരിക ചരിത്രസ്ഥലങ്ങളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും പൂർത്തിയാക്കുമെന്നും 2023ലെ ഗസ്റ്റ്‌സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമിന്റെ വാർഷിക റിപ്പോർട്ടില്‍ വ്യക്തമാക്കി. 2030ഓടെ പുനരുദ്ധരിക്കുന്ന ഇസ്ലാമിക, സാംസ്കാരിക ചരിത്രസ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയർത്തും. സമ്ബന്നമായ സാംസ്കാരികവും ആത്മീയവുമായ അനുഭവങ്ങളിലേക്കുള്ള ഒരു കവാടമായി രാജ്യത്തെ മാറ്റുന്നതിനാണിത്.

തീർഥാടക സേവനങ്ങളില്‍ അടുത്ത വർഷത്തോടെ 85 ശതമാനവും 2030ഓടെ 90 ശതമാനവും സംതൃപ്തി നേടുകയാണ് പ്രോഗ്രാമിന്റെ അന്തിമ ലക്ഷ്യം. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സേവനങ്ങള്‍ പ്രദാനം ചെയ്തും ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങളും വിദ്യകളും ഉപയോഗിച്ച്‌ സുഗമവും സുഖപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കിയുമാണ് ഈ നേട്ടം സാധ്യമാക്കുക.

നിലവില്‍ ഉംറ തീർഥാടകരുടെ എണ്ണത്തില്‍ വലിയ വളർച്ച നേടിയ രാജ്യം തുർക്കിയാണ്. 312 ശതമാനം വർധനയാണ് ഉണ്ടായത്. എന്നാല്‍ ഉംറ തീർഥാടകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് പാകിസ്താനാണ്. 20 ലക്ഷത്തിലധികം തീർഥാടകരാണ് പ്രതിവർഷം പാകിസ്താനില്‍ നിന്ന് എത്തുന്നത്. തൊട്ടുപിന്നില്‍ 1,762,825 ഉംറ തീർഥാടകരുമായി ഈജിപ്തും 1,466,369 ഉംറ തീർഥാടകരുമായി ഇന്തോനേഷ്യയുമാണുള്ളത്.