ഭീകരരുടെ താവളത്തില്‍ കുരച്ചെത്തി, സൈനികനെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ വീരമൃത്യു; കെന്‍റിന് ധീരതാ പുരസ്കാരം

ദില്ലി: ജമ്മുകാശ്മീരില്‍ ഭീകരരെ തുരത്താനുളള സൈനിക നീക്കത്തിനിടെ വെടിയേറ്റ് ജീവന്‍ നഷ്ടമായ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ നായ കെന്‍റിന്‌ രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം.ഗോള്‍ഡന്‍ ലാബ്രഡോർ ഇനത്തില്‍പ്പെട്ട കെന്റിന് മരണാനന്തര ബഹുമതിയായാണ് ഗാലൻട്രി അവാർഡ് പുരസ്കാരം. കഴിഞ്ഞ സെപ്റ്റംബറില്‍ ജമ്മുവില്‍ സൈനികര്‍ക്കൊപ്പമുള്ള ഓപ്പറേഷനിടെയാണ് ആറ് വയസുകാരിയായ കെന്‍റ് വീരമൃത്യു വരിച്ചത്.

രജൗരിയില്‍ ഭീകരർ തമ്ബടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം എത്തിയത്. ഭീകരരുടെ താവളത്തിലേക്ക് സൈന്യത്തിന് വഴികാട്ടിയായത് കെന്റായിരുന്നു. സൈന്യമെത്തിയതോടെ ഭീകരർ വെടിവെപ്പ് തുടങ്ങി. ഭീകരർ വെടിവെപ്പ് തുടർന്നുവെങ്കിലും കെന്‍റ് പിന്മാറിയില്ല. ഭീകരുടെ താവളത്തിലേക്ക് നീങ്ങിയ കെന്‍റിന് തന്റെ ഹാൻഡ്ലറായ സൈനികനെ ഭീകരരുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്താൻ ശ്രമത്തിനിടെയാണ് വെടിയേറ്റത്. സംഭവ സ്ഥലത്തുവെച്ച്‌ തന്നെ കെന്‍റ് കൊല്ലപ്പെട്ടു.

8B8 ആർമി നമ്ബറിലുള്ള പ്രത്യേക ട്രാക്കർ നായ ആയിരുന്നു കെന്റ്. സൈനികരെ ചെറുത്ത് തോല്‍പ്പിച്ച സൈന്യം പോരാട്ടഭൂമിയില്‍ വീരമൃത്യുവരിച്ച കെന്‍റിനെ ത്രിവർണ പതാക പുതപ്പിച്ച്‌ പുഷ്പചക്രം സമർപ്പിച്ചാണ് യാത്രാമൊഴി നല്‍കിയത്. ഓപ്പറേഷനില്‍ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും രണ്ട് സൈനികർക്കും ഒരു പൊലീസുകാരനും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.

കഴിഞ്ഞ ദിവസവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ നായ മരിച്ചിരുന്നു. കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നായ സൂം ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ശ്രീനഗറിലെ സൈനിക മൃഗാശുപത്രിയിലായിരുന്നു സൂമിന്റെ അന്ത്യം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സൂം വിടവാങ്ങിയത്. അവസാന ദൗത്യത്തിലും പോരാട്ടവീര്യം വിടാതെ രണ്ട് ലഷ്‌കറെ ഭീകരരെ സൈന്യത്തിന് കാട്ടികൊടുത്താണ് സൂം വിടവാങ്ങിയത്. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സൂമിന്റെ ദേഹത്തു രണ്ട് വെടിയുണ്ടകള്‍ തുളഞ്ഞുകയറിയത്.