വഴിക്കടവ് ചെക്ക് പോസ്റ്റില്‍ രണ്ട് കാറുകളിലായി എത്തിച്ചത്ത് 129.5 കിലോ കഞ്ചാവ്; 4 പേര്‍ക്ക് 24 വര്‍ഷം കഠിനതടവ്

വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ 129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികളെ ശിക്ഷിച്ചു.എൻഡിപിഎസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരം 24 വർഷം വീതം കഠിന തടവും 200000 രൂപ വീതം പിഴയുമാണ്കോടതി ശിക്ഷ വിധിച്ചത്. ഏറനാട് സ്വദേശികളായ നവാസ് ഷരീഫ്, മുഹമ്മദ് ഷഫീഖ്, തിരൂർ സ്വദേശി ഷഹദ്, കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ സമദ്, കൊയിലാണ്ടി സ്വദേശി അമല്‍ രാജ് എന്നിവര്‍ക്കാണ് ശിക്ഷ.

2022 ഓഗസ്റ്റ് 11 വഴിക്കടവ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ കെഎൻ റിമേഷും പാർട്ടിയും ചേർന്ന് പിടികൂടിയത്. സ്റ്റേറ്റ് സ്ക്വാഡിന്റെ ചുമതലയുള്ള അസി എക്‌സൈസ് കമ്മീക്ഷണർ ടി അനികുമാർ നല്‍കിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടു കാറുകളിലായി പ്രതികള്‍ കൊണ്ടുവന്ന 129.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.

പ്രതികളില്‍ കേസിലെ മൂന്നാം പ്രതിയായ മുഹമ്മദ് ഷഫീഖ് ഒഴികെ ബാക്കിയുള്ളവർക്കാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. മുഹമ്മദ് ഷഫീഖിനെ പ്രത്യേകമായി പിന്നീട് വിചാരണ നടത്തുന്നതാണ്. മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജ് എംപി ജയരാജ് ആണ് വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി.‍ ഉത്തരമേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിള്‍ ഇൻസ്പെക്ടർ ആര്‍എൻ ബൈജുവാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.