26 പന്തില്‍ 65, പുരാന്‍ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി വിന്‍ഡീസ്; ആദ്യ ടി20യില്‍ 7 വിക്കറ്റ് ജയം

ആന്‍റിഗ്വ: നിക്കോളാസ് പുരാന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ട്രിസ്റ്റൻ സ്റ്റബ്സിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തപ്പോള്‍ മൂന്നാമനായി ഇറങ്ങി 26 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന നിക്കോളാസ് പുരാന്‍റെ ബാറ്റിംഗ് മികവില്‍ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 174-7, വെസ്റ്റ് ഇന്‍ഡീസ് 17.5 ഓവറില്‍ 176-3.

175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിന്‍ഡീസിനായി അലിക് അല്‍ത്താനസെയും(30 പന്തില്‍ 40), ഷായ് ഹോപ്പും(36 പന്തില്‍ 510 ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 84 റണ്‍സടിച്ചു. പിന്നീടായിരുന്നു പുരാന്‍റെ വെടിക്കെട്ട്. ഏഴ് സിക്സും രണ്ട് ഫോറും അടക്കമാണ് പുരാന്‍ 26 പന്തില്‍ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. ക്യാപ്റ്റന്‍ റൊവ്‌മാന്‍ പവല്‍(15 പന്തില്‍ 7) നിരാശപ്പെടുത്തിയപ്പോള്‍ റോസ്റ്റണ്‍ ചേസ് നാലു റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക പവര്‍ പ്ലേയില്‍ തന്നെ 42-5 എന്ന സ്കോറില്‍ തകര്‍ന്ന ശേഷമാണ് വമ്ബന്‍ തിരിച്ചുവരവ് നടത്തിയത്. റിക്കെല്‍ട്ടണ്‍(4), റീസ ഹെന്‍ഡ്രിക്കസ്(4) ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം(14), റാസി വാന്‍ഡര്‍ ദസ്സന്‍(5), ഡൊണോവന്‍ ഫെരേര(8) എന്നിവര്‍ പവര്‍ പ്ലേയില്‍ തന്നെ മടങ്ങി.

പിന്നീട് ട്രിസ്റ്റൻ സ്റ്റബ്സ്(42 പന്തില്‍ 76), പാട്രിക് ക്രുഗര്‍(32 പന്തില്‍ 44) എന്നിവര്‍ ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ദക്ഷിണാഫ്രിക്കയെ 100 കടത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയെ 174ല്‍ എത്തിച്ചത്. വിന്‍ഡീസിനായി മാത്യു ഫോര്‍ഡെ മൂന്ന് വിക്കറ്റും ഷമര്‍ ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി. മൂന്ന് മത്സര പരമ്ബരയിലെ രണ്ടാം മത്സരം നാളെ നടക്കും.