വിളിയുടെ പുലരിയില്‍ പുതിയ അതിഥി, അര്‍ധരാത്രിയെത്തിയ ആണ്‍കുഞ്ഞിന് പേര് ശ്രാവൻ, ഈ വര്‍ഷത്തെ 13ാമൻ അമ്മത്തൊട്ടിലില്‍

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഓണ നാളുകള്‍ ആരംഭിക്കേ സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ അതിഥി കൂടി എത്തി.പൂവിളി പങ്കിടാൻ അമ്മത്തൊട്ടിലിന്റെ സ്വാന്തനത്തിലേക്ക് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 11.54 നാണ് ആറ് ദിവസം പ്രായം തോന്നിക്കുന്ന ആണ്‍ കുഞ്ഞ് കൂടി എത്തിയത്.

ഒരുമയുടെയും സമ്ബല്‍ സമൃദ്ധിയുടെയും നാളുകളിലേക്ക് പുതിയ അതിഥിയേ വരവേറ്റുകൊണ്ട് ശ്രാവൻ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 607-ാം മത്തെ കുട്ടിയാണ് പൊറ്റമ്മമാരുടെ സംരക്ഷണായ്ക്കായി അമ്മത്തൊട്ടിലില്‍ എത്തിയത്.

അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ച കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകള്‍ക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധനകള്‍ നടത്തി.പൂർണ്ണ ആരോഗ്യവാനായ കുട്ടി സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണ്.

2024 ല്‍ ഇതുവരെയായി തിരുവനന്തപുരം അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 13 മത്തെ കുട്ടിയാണ് നവാഗതൻ. പുതിയ ഭരണ സമിതി അധികാരമേറ്റടുത്ത ശേഷം ഒന്നരവർഷം ഇതുവരെയായി 101 കുട്ടികളെ സുതാര്യമായി ദത്ത് നല്‍കല്‍ വഴി സമിതി എക്കാലത്തേയും റിക്കാർഡ് മറികടന്ന് രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. കുട്ടിയുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി പത്രകുറിപ്പില്‍ അറിയിച്ചു.