സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് എം.എ.യൂസഫലി

ദുബായ് ∙ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. അത്തരം വിദ്വേഷ പ്രചാരണങ്ങളിൽ പ്രകോപിതനാകാറില്ലെങ്കിലും 55,000 ത്തിലേറെ വരുന്ന തന്റെ സഹപ്രവർത്തകർക്ക് മനഃപ്രയാസമുണ്ടാക്കുന്ന വിഷയമായതിനാൽ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനമെന്നും എല്ലാം നിയമം തീരുമാനിക്കട്ടെ എന്നാണ് കരുതുന്നെന്നും വിഡിയോ കോൺഫറൻസിലൂടെ ദുബായിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല. നെഗറ്റീവ് പ്രചരിപ്പിക്കുക ചിലരുടെ ശീലമായിരിക്കാം. ഇന്ത്യക്കാർക്ക് അഭിപ്രായസ്വാതന്ത്യമുണ്ട്. ഭരണഘടന അറിയുന്നവരുള്ള രാജ്യമാണ് നമ്മുടേത്. എങ്കിലും 30,000 മലയാളികളടങ്ങുന്ന സഹപ്രവർത്തകർക്ക് വേണ്ടി വ്യക്തിഹത്യയ്ക്കെതിരെ നിയമവഴി തേടുക തന്നെ ചെയ്യും.   ഇന്ത്യൻ സ്കൂൾ ചെയർമാൻ എന്നതടക്കം ഒട്ടേറെ സ്ഥാനങ്ങളിൽ ഞാൻ പ്രവർത്തിക്കുന്നു. ഒരു വ്യക്തിയെക്കുറിച്ച് എന്തും ചെയ്യാമെന്ന അഭിപ്രായക്കാരനല്ല ഞാൻ. എല്ലാം കോടതിക്ക് വിട്ടുകൊടുക്കുന്നു.

കോവിഡ് കാരണം ഈ വര്‍ഷം ഉദ്ദേശിച്ച നേട്ടമുണ്ടാക്കാന്‍ ലുലു ഗ്രൂപ്പിന് സാധിച്ചിട്ടില്ലെന്നും യൂസഫലി വ്യക്തമാക്കി. ബിസിനസ് രംഗത്ത് എല്ലാവരും പ്രതിസന്ധിയിലായിരുന്നു. നാലു മാസം ജിസിസിയില്‍ ലോക് ഡൗണായി. ഈജിപ്തം, ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെല്ലാം ലോക് ഡൗണായി. അവിടെയെല്ലാമുള്ള ബിസിനസും പ്രശ്‌നമായി. ഗള്‍ഫ് നമ്മുടെ അത്താണിയാണ്. ഈ രാജ്യം ശക്തമാകേണ്ടതും സമ്പത്ത് വര്‍ധിക്കേണ്ടതും അത്യാവശ്യം. ഇവിടെ നിന്നയക്കുന്ന പണമാണ് പല കുടുംബങ്ങളെയും അതിജീവിപ്പിക്കുന്നതെന്നും യൂസഫലി പറഞ്ഞു.