സൗദിയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ ഹജ്ജ്, ഉംറ മന്ത്രാലയം

മക്ക: ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ ആഭ്യന്തര തീർത്ഥാടകർക്ക് പാക്കേജുകള്‍ അവതരിപ്പിച്ച്‌ ഹജ്ജ്, ഉംറ മന്ത്രാലയം.സൗദി പൗരന്മാർക്കും പ്രവാസികളുള്‍പ്പടെയുള്ള താമസക്കാർക്കുമാണ് ഇത് ലഭ്യമാകുക. വ്യത്യസ്തമായ നിരക്കുകളിലുള്ള നാല് പാക്കേജുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകർക്ക് നിരക്കുകളും മുൻഗണനകളും അനുസരിച്ച്‌ അവർക്കാവശ്യമുള്ള പാക്കേജുകള്‍ സ്വീകരിക്കാം. നുസ്ക് ആപ്ലിക്കേഷൻ വഴിയാണ് പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

13,150 റിയാലിന്റേതാണ് ഏറ്റവും ഉയർന്ന പാക്കേജ്. ഇതില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടാകും. ജമാറത്ത് പാലത്തിന് അടുത്തായാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 8,092 റിയാലിന്റേതാണ് ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജ്. ഇതില്‍ ഹോസ്പിറ്റാലിറ്റി ക്യാമ്ബുകളാണ് ഉണ്ടാവുക. മിനക്ക് അടുത്തായാണ് ഈ ക്യാമ്ബുകള്‍ ഒരുക്കിയിരിക്കുന്നത്. 12,537 റിയാല്‍ നിരക്ക് വരുന്ന ഹജ്ജ് പാക്കേജും ലഭ്യമാണ്. ഇതില്‍ കിദാന അല്‍ വാദി ടവറുകളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത സേവനങ്ങളും ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഭക്ഷണവും ഇതില്‍ ഉണ്ട്. നാലാമത്തെ പാക്കേജില്‍ മിനയില്‍ ഒരുക്കിയിരിക്കുന്ന തമ്ബുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടകർക്ക് പങ്കുവെക്കാവുന്ന താമസസൗകര്യവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും ലഭിക്കും. ഇതിന്റെ നിരക്ക് 10,366 റിയാല്‍ ആണ്.

ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ‘നുസ്ക്’ ആപ്ലിക്കേഷൻ വഴിയോ ഇലക്‌ട്രോണിക് പോർട്ടല്‍ വഴിയോ ആണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ഹജ്ജ് ആഗ്രഹിക്കുന്നവർ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവർ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൂർണമായും രേഖപ്പെടുത്തിയിരിക്കണം. മുമ്ബ് ഹജ്ജ് കർമങ്ങള്‍ അനുഷ്ഠിക്കാത്തവർക്കാണ് മുൻഗണന നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.