5 വര്‍ഷം പ്രകടമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ,പുതുക്കിയ ബില്‍ അംഗീകരിച്ച്‌ കേന്ദ്രമന്ത്രിസഭ


ദില്ലി:സംയുക്ത പാര്‍ലമെന്‍ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.പുതുക്കിയ വഖഫ് ബില്‍ മാർച്ച്‌ രണ്ടാം വാരം അവതരിപ്പിക്കും.ജെപിസി നല്കിയ ചില ശുപാർശകള്‍ കൂടി അംഗീകരിച്ചാണ് ബില്ല് പുതുക്കിയത്. കളക്ടർമാർക്ക് പകരം തർക്ക പരിഹാര ചുമതല മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നല്കും

ഈ മാസം ഫെബ്രുവരി 19 ന് നടന്ന യോഗത്തിലാണ് ബില്ലിലെ ഭേദഗതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഭേദഗതി ചെയ്ത ബില്‍ മാർച്ച്‌ 10 ന് സഭ വീണ്ടും സമ്മേളിക്കുമ്ബോള്‍ അവതരിപ്പിക്കും.ബിജെപിയുടെ 22 ഭേദഗതികള്‍ അംഗീകരിച്ച ജെപിസി പ്രതിപക്ഷത്തിന്‍റെ 44 ഭേദഗതികള്‍ നേരത്തെ തള്ളിയിരുന്നു. സംയുക്ത പാർലമെന്ററി കമ്മിറ്റി നിർദ്ദേശിച്ച 23 മാറ്റങ്ങളില്‍ 14 എണ്ണം മന്ത്രിസഭ അംഗീകരിച്ചത്. പുതുക്കിയ ബില്ലിലെ പ്രധാനനിർദ്ദേശങ്ങള്‍ ഇങ്ങനെ

കളക്ടർമാർക്ക് പകരം തർക്ക പരിഹാര ചുമതല മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നല്കും. അഞ്ചുവര്‍ഷം പ്രകടമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ.സംസ്ഥാനസര്‍ക്കാര്‍ വഖഫ് പട്ടിക വിജ്ഞാപനംചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും ഡേറ്റാ ബേസിലും അപ്‌ലോഡ്‌ചെയ്യണം.തര്‍ക്കമുള്ള കേസുകളില്‍ വഖഫ് സ്വത്തുക്കള്‍ വിജ്ഞാപനംചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞാലും കൃത്യമായ തെളിവുണ്ടെങ്കില്‍ കേസിന് പോകാം. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാരായി യോഗ്യരായ ആര്‍ക്കും വരാം.നിലവില്‍ വഖഫ് രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വത്തുക്കള്‍ വഖഫ് ആയി രജിസ്റ്റര്‍ചെയ്യുമ്ബോള്‍ പത്രപ്പരസ്യം നല്‍കണം.വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു