പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല, കൗണ്‍സിലിങ്ങ് നല്‍കണമെന്ന് പൊലീസ്


മലപ്പുറം: മലപ്പുറം താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് മാറ്റിയത്. കുട്ടികളുമായി സംസാരിച്ചതില്‍ അവർക്ക് കൂടുതല്‍ കൗണ്‍സിലിങ് വേണമെന്ന് പൊലീസിനു ബോധ്യമായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൗണ്‍സിലിങ് നല്‍കിയതിനുശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയുള്ളുവെന്ന് പൊലീസ് തീരുമാനിച്ചത്.

സംഭവത്തില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താനൂര്‍ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിന്‍റെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകല്‍, പോക്സോ ആക്‌ട് പ്രകാരമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടിപാർലറില്‍ എത്തിയത് യാദൃശ്ചികം എന്നും പൊലീസ് കണ്ടെത്തി. അതേസമയം, താനൂരില്‍ നിന്ന് നാടുവിട്ടു പോയി പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുടെ മൊഴിയെടുപ്പ് പൂർത്തിയായി.