തീരമേഖലയില്‍ കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍

തിരൂര്‍: കോവിഡ് വ്യാപനം തടയാന്‍ തീരമേഖലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ കോഡ് രംഗത്തിറങ്ങും. ഇന്നു താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ബോധവത്കരണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ വിട്ടു നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ അസി. സെക്രട്ടറിമാര്‍ ഏകോപനം നിര്‍ഹിക്കും. രോഗവ്യാപനം പടരുന്ന സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം നിജപ്പെടുത്തും. രോഗത്തിന്റെ സ്ഥിതി വിവര കണക്കുകള്‍ ഉള്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനമായി.
ഭക്ഷ്യക്ഷാമം ഇല്ലാതിരിക്കാന്‍ സിവില്‍ സപ്ലൈസ് മുന്‍കൈയെടുക്കും. സര്‍ക്കാര്‍ ഓഫിസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് പ്രോട്ടോകോള്‍ ക്യൂ സംവിധാനം. സ്ഥിതിഗതി ഗുരുതരമായാല്‍ ഓഫിസുകള്‍ അടച്ചിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.
താലൂക്ക് ഓഫിസില്‍ നടന്ന സംയുക്ത യോഗത്തില്‍ തിരൂര്‍ ആര്‍ഡിഒ എന്‍ പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ടി.മുരളി, അഡി. തഹസില്‍ദാര്‍ പി. ഉണ്ണി, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ-പോലീസ്-ഹാര്‍ബര്‍ എന്‍ജിനീയറിങ്-സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കോവിഡ് വ്യാപനം തടയാന്‍ തീരമേഖലയിലെടുക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ചു തീരുമാനമെടുക്കാന്‍ തിരൂര്‍ താലൂക്ക് ഓഫിസില്‍ നടന്ന സംയുക്ത യോഗം