കണ്ടേയിന്‍മെന്റ് സോണില്‍ വ്യാജ പിരിവ് ; നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി

തിരൂരങ്ങാടി : കഴിഞ്ഞ മാസം സെപ് റ്റംബര്‍ 27 ന് തിരൂരങ്ങാടി കക്കാട് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍ പെട്ട്
മരിച്ച കാവുങ്ങല്‍ ഇസ്മായില്‍ , മകന്‍ മുഹമ്മദ് ഷംലി എന്നിവരുടെ കുടുംബത്തിനുവേണ്ടിയെന്ന്
വ്യാജേന തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി പിരിവ് നടന്നതായി പരാതി. നാട്ടുകാര്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കി. ചെറുമുക്ക് ജീലാനി നഗര്‍ പരിസരത്ത് തിങ്കളാഴ്ച രാവിലെ മുതല്‍ ഏതാനും വീടുകളില്‍ രണ്ടു സ്ത്രീകളാണ് പിരിവെടുക്കാനെത്തിയത്. പലരും അവര്‍ക്ക് പണം നല്‍കിയിട്ടുമുണ്ട്. പിരിവിനായി നിയോഗികപെട്ട
കുടുംബശ്രീ പ്രവര്‍ത്തകരാണ് എന്നാണ് ഇവര്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഇവര്‍ക്ക് കാവുങ്ങല്‍ ഇസ്മായിലിന്റെ കുടുംബവുമായോ ഈ കുടുംബത്തേ സഹായിക്കാന്‍ രൂപീകരിച്ച കമ്മറ്റികളുമായോ ഒരു ബന്ധവുമില്ലാ എന്നാണ് അറിയാന്‍ സാധിച്ചത്. ഇവര്‍ വ്യാപകമായി പിരിവ് നടത്തിയ പ്രദേശം നിലവില്‍ നന്നമ്പ്ര പഞ്ചായത്തിലെ കണ്ടെന്‍മെന്റ് സോണുകളില്‍ ഒന്നായ ചെറുമുക്ക് അഞ്ചാം വാര്‍ഡിലാണ് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പ്രദേശത്ത് ചില സി സി ടി വി ക്യാമറകളില്‍ ഇവരുടെ മുഖം പതിഞ്ഞിട്ടുണ്ടങ്കിലും മാസ്‌ക് ധരിച്ചിട്ടുള്ളതിനാല്‍ നാട്ടുകാര്‍ക്ക് ഇതുവരെ ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.