ശബരിമല; ദര്‍ശനം ആയിരം പേർക്ക്‌ മാത്രം; ഓൺലൈന്‍ ദര്‍ശനം അനുവദിക്കില്ല

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക്‌ കാലത്ത്‌ ശബരിമലയിൽ നിയന്ത്രണങ്ങളോടെ ദർശനത്തിന്‌ അനുമതിനൽകാനുള്ള നിർദേശങ്ങൾക്ക്‌ അംഗീകാരം നല്‍കി. കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചാണ് ദര്‍ശനം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പരമാവധി ആയിരം പേർക്ക്‌ ദർശനം അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കും മണ്ഡലവിളക്ക്‌, മകരപൂജ വിശേഷദിവസങ്ങളിൽ അയ്യായിരം പേർക്കും ദർശനം നടത്താം.
അതേസമയം ഓൺലൈനിൽ പൂജകളും ദർശനവും അനുവദിക്കില്ല. ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ഈ നിർദേശം സർക്കാർ അംഗീകരിച്ചില്ല. ദേവസ്വംബോർഡും എതിർത്തു. തീർഥാടനത്തിന്റെ വ്യവസ്ഥകൾ അറിയിക്കാൻ വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ചർച്ചയിലാണ്‌ സമിതിയുടെ നിർദേശങ്ങൾ അംഗീകരിച്ചത്‌. അതേസമയം കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കൂ. കോവിഡ്‌ ഇല്ലെന്ന 48 മണിക്കൂറിനുമുമ്പുള്ള സർട്ടിഫിക്കറ്റ്‌ അപ്‌ലോഡ്‌ ചെയ്യണം. നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തും. പരമ്പരാഗത പാതകളിൽ തീർഥാടനം അനുവദിക്കില്ല. പമ്പയിൽ കുളിക്കാനും അനുവദിക്കില്ല.