പൊതു വിദ്യാലയങ്ങളിലെ ഹൈടെക് ക്ലാസ് മുറികള്‍;മലപ്പുറം ജില്ലയില്‍ വിന്യസിച്ചത് 53,572 ഐ.ടി ഉപകരണങ്ങള്‍

പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 1,686 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ പൂര്‍ത്തിയായി. പദ്ധതി പൂര്‍ത്തീകരണത്തിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്റേയും പ്രഖ്യാപനം നാളെ (ഒക്ടോബര്‍ 12) 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.

ജില്ലയിലെ സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളുള്ള 1,280 വിദ്യാലയങ്ങളും എട്ടാംതരം മുതല്‍ പ്ലസ്ടു വരെ ക്ലാസുകളുള്ള 406 വിദ്യാലയങ്ങളുമുള്‍പ്പടെ 1,686 വിദ്യാലയങ്ങളാണ് ഹൈടെക് ആക്കി മാറ്റിയത്. ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി 18,392 ലാപ്‌ടോപ്പ്, 9,958 മള്‍ട്ടി മീഡിയ പ്രൊജക്ടര്‍, 15,838 യു.എസ്.ബി. സ്പീക്കര്‍, 5,930 മൗണ്ടിംഗ് അക്‌സസറീസ്, 1,953 സ്‌ക്രീന്‍, 390 ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍, 391 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 393 എച്ച്.ഡി വെബ് ക്യാമറകള്‍, 43 ഇഞ്ച് വലിപ്പമുള്ള 327 ടെലിവിഷനുകള്‍ എന്നിവ ജില്ലയില്‍ വിന്യസിച്ചു കഴിഞ്ഞു. കൂടാതെ 1,377 സ്‌കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 175 ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകളിലായി 1,160 അംഗങ്ങളാണുള്ളത്. 28,532 അധ്യാപകരാണ് ഇതിനോടകം ജില്ലയില്‍ പ്രത്യേക ഐടി പരിശീലനം നേടിയത്.

ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ഐടി ഉപകരണങ്ങള്‍ വിന്യസിച്ചത് പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോടാണ്. എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരും, പി.പി.റ്റി.എം.വൈ.എച്ച്.എസ്.എസ് ചേരൂരുമാണ് തൊട്ടുപിറകില്‍. സ്‌കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ഹൈടെക് ഉപകരണങ്ങള്‍ സ്‌കൂള്‍, തദ്ദേശ ഭരണ സ്ഥാപനം, അസംബ്ലി, പാര്‍ലമെന്റ് മണ്ഡലം എന്നിങ്ങനെ തിരിച്ച് സമേതം പോര്‍ട്ടലിലെ (sametham.kite.kerala.gov.in) ഹൈടെക് സ്‌കൂള്‍സ് ലിങ്കില്‍ ലഭ്യമാണ്.

പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 86.62 കോടിയും പ്രാദേശിക തലത്തില്‍ 10.89 കോടിയും ഉള്‍പ്പെടെ 97.51 കോടി രൂപയാണ് ചെലവഴിച്ചതെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. തിങ്കളാഴ്ച നടക്കുന്ന പ്രഖ്യാപന ചടങ്ങ് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്