പൊന്നാനി ഹൗറ മോഡൽ ബ്രിഡ്ജ്; 289 കോടി രൂപയുടെ അനുമതി.

തീരദേശ ഇടനാഴിയിലെ നാഴികക്കല്ലായ
പൊന്നാനി ഹൗറ മോഡൽ ഹാങ്ങിങ് ബ്രിഡ്ജിനു 289 കോടി രൂപ പദ്ധതിക്ക്
കിഫ്‌ബിയുടെ അന്തിമ അംഗീകാരം.

പൊന്നാനിയേയും പടിഞ്ഞാറെക്കര യേയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം – കാസര്‍ഗോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പാലത്തിന് 289 കോടി രൂപയാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ അനുവദിച്ചിരിക്കുന്നത്. ഭാരതപ്പുഴ അറബിക്കടലില്‍ ചേരുന്ന പൊന്നാനി അഴിമുഖത്തിന് കുറുകെയാണ് ഒരു കിലോമീറ്ററോളം വരുന്ന കടല്‍പ്പാലം നിര്‍മ്മിക്കുന്നത്. ഗതാഗതത്തിന് പുറമെ ഏറെ ടൂറിസം സാധ്യത കൂടിയുള്ള പദ്ധതിയാണിത്.

ഭാരതപ്പുഴയോരത്തുകൂടി വരുന്ന കര്‍മ്മ പുഴയോരപാത കനോലി കനാലിന് കുറുകെയുള്ള പാലം കയറി ഹാര്‍ബര്‍ വഴി ഈ പാലത്തിലേക്ക് കയറാനാവും. ഇവിടങ്ങളിലെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്ന പദ്ധതികളുടെ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുകയാണ്.
തൂക്കുപാലത്തില്‍ കടലിനോട് അഭിമുഖമായി വീതിയില്‍ വാക് വേയും സഞ്ചാരികള്‍ക്ക് ഇരിക്കാനും സൂര്യാസ്തമനം ആസ്വദിക്കാനും കഴിയുന്ന തരത്തിലുള്ളതാണ് നിര്‍ദ്ദിഷ്ട പാലം.

ബിയ്യം കായല്‍, ഭാരതപ്പുഴ, നിള മ്യൂസിയം, മറൈന്‍ മ്യൂസിയം, ഇന്‍ഡോര്‍ സ്റ്റേഡിയം&ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്ക്, കര്‍മ്മ പുഴയോരപാത, കനോലി ബ്രിഡ്ജ്, പൊന്നാനി ഹാര്‍ബര്‍, പൊന്നാനി അഴിമുഖം, പടിഞ്ഞാറെക്കര പാര്‍ക്ക്, പടിഞ്ഞാറെക്കര ബീച്ച് എന്നിവയെ കോര്‍ത്തിണക്കി പൊന്നാനി ടൂറിസം ട്രയാങ്കിള്‍ എന്ന പദ്ധതിയുടെ പൂര്‍ത്തീകരണവും ഇതിലൂടെ സാധ്യമാവുന്നു.
നിലവിലെ തലപ്പാടി-ഇടപ്പള്ളി NH66 ലെ ഭാഗങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് അന്തര്‍ദേശീയ നിലവാരത്തില്‍ 650 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്കോടുകൂടി നിര്‍മ്മിക്കുന്നതുമായ കോസ്റ്റല്‍ കോറിഡോറിലെ നാഴികക്കല്ലാവും പൊന്നാനി ഹൗറ മോഡല്‍ തൂക്കുപാലം.