പത്തു രൂപക്ക് വസ്ത്രങ്ങള്‍; ചരിത്ര പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്

റാഞ്ചി: ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് വസ്ത്ര വില്‍പനയില്‍ ഇളവ് ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാനത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള എല്ലാവര്‍ക്കും പത്തു രൂപക്ക് വസ്ത്രങ്ങള്‍ നല്‍കും. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇളവോടെ വസ്ത്രങ്ങള്‍ ലഭിക്കുക. ആറു മാസത്തെ ഇടവേളകളിലായിട്ടായിരിക്കും ഇത് വിതരണം ചെയ്യുക.

സ്ത്രീകള്‍ക്കായി സാരിയും പുരുഷന്മാര്‍ക്കായി ലുങ്കികളും ദോതികളും നല്‍കുമെന്നാണ് പ്രഖ്യാപനം. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ യോഗ്യരായ എല്ലാ ജീവനക്കാര്‍ക്കും അന്ത്യോദയ അന്ന യോജന പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്കും പത്തുരൂപക്കു വസ്ത്രങ്ങള്‍ നല്‍കും.

ധോതിയും ലുങ്കിയും സാരിയും പത്തു രൂപക്കാണ് വിതരണം ചെയ്യുക. നടപ്പു വര്‍ഷത്തില്‍ ഒരു വട്ടമാണ് പദ്ധതി പ്രകാരമുള്ള വസ്ത്ര വിതരണം നടത്തുക. തെരഞ്ഞെടുപ്പ് ജയിച്ചാല്‍ വസ്ത്രങ്ങള്‍ നല്‍കുമെന്ന് പ്രകടന പത്രികയില്‍ ഭരണ കക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രഖ്യാപിച്ചിരുന്നു