ഇരുതലമൂരികളെ വനംവകുപ്പ് അധികൃതര്‍ പിടികൂടി

ക്വാറന്റീന്‍ ആവശ്യമെന്ന പേരില്‍ മുറിയെടുത്താണ് ഇരുതലമൂരികളെ സൂക്ഷിച്ചിരുന്നത്.

മലപ്പുറം: ലക്ഷങ്ങള്‍ വിലയുണ്ടെന്നും അത്ഭുതസിദ്ധിയുണ്ടെന്നും പറഞ്ഞ് രഹസ്യമായി സൂക്ഷിച്ച ഇരുതലമൂരികളെ വനംവകുപ്പ് അധികൃതര്‍ പിടികൂടി. മലപ്പുറം ഒതുക്കുങ്ങല്‍ നിന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളികാവ് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചര്‍ ഇന്‍ചാര്‍ജ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുതലമൂരിയെ പിടികൂടിയത്. പ്രതികളെ പിടികൂടാനായില്ല. ഒതുക്കുങ്ങല്‍ പെരുമ്പള്ളി ടവറിലാണ് കാസര്‍കോട് മലങ്കടവ് സ്വദേശി വി.ജെ. ഗോഡ്സണും സുഹൃത്തും ചേര്‍ന്ന് രണ്ട് ഇരുതലമൂരികളെ സൂക്ഷിച്ചിരുന്നത്.

ജോസ് എന്ന പേരിലാണ് പണിതീരാത്ത അപ്പാര്‍ട്ട്‌മെന്റില്‍ ക്വാറന്റീന്‍ ആവശ്യമെന്ന പേരില്‍ മുറിയെടുത്തതെങ്കിലും ഇവരുടെ മുറിയില്‍ നിന്നും വി.ജെ. ഗോഡ്സണ്‍ എന്ന പേരുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയിരുന്നു. ഇത് വ്യാജമാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. താമസക്കാരെ കാണാതെ വന്നതോടെ അധികൃതര്‍ മുറി തുറന്ന് പരിശോധന നടത്തിയപ്പോഴാണ് പെട്ടിയിലാക്കി പാമ്പുകളെ സൂക്ഷിച്ചിരിക്കുന്നത് കണ്ടത്. എടവണ്ണ റെയ്ഞ്ചിന് കീഴിലുള്ള കൊടുമ്പുഴ വനം സ്റ്റേഷനില്‍ പിടികൂടി സൂക്ഷിച്ചിരിക്കുന്ന രണ്ട് ഇരുതലമൂരികളെയും നാളെ കോടതിയില്‍ ഹാജരാക്കും. എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഒരു മാസം മുന്‍പാണ് കൊണ്ടോട്ടിയില്‍ ഇരുതലമൂരികളെ വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ 5 പേരെയും, ഇരുതലമൂരിയേയും വനം വിജിലന്‍സ് പിടികൂടിയത്. അന്ധവിശ്വാസത്തിന്റെ മറവില്‍ 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപക്ക് വരെ ഇരുതലമൂരികളെ വില്‍ക്കാറുണ്ട്.