കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അട്ടിമറിക്കാന്‍ എന്ത് വികസനമാണ് ഉള്ളതെന്ന് ചെന്നിത്തല

മലപ്പുറം: കേരളത്തില്‍ എന്ത് വികസനമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് അട്ടിമറിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് എന്ത് വികസനമാണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്കൊന്നും ഒരു ബോധ്യവുമില്ല. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ വച്ച് കോടിക്കണക്കിന് രൂiപ മുടക്കി പരസ്യം ചെയ്യുന്നുവെന്നല്ലാതെ നാട്ടില്‍ എന്ത് വികസനമാണ് നടക്കുന്നത്. ഇല്ലാത്ത പദ്ധതികളുടെ പേരില്‍ തറക്കല്ലിടല്‍ നടത്തി പരസ്യം നല്‍കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു

നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തികൊണ്ടിരിക്കുന്നത്. ആ അന്വേഷണ നടപടികളെ തുരങ്കം വെക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്. അത് ജനാധിപത്യ വ്യവസ്ഥയില്‍ അംഗീകരിക്കാനാകില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി ഈ അന്വേഷണത്തെ തള്ളിപറയാത്തത്.

ഒരു വശത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികളെ തള്ളിപറയാതിരിക്കുകയും മറുഭാഗത്ത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ഇരട്ടാത്താപ്പാണ് മുഖ്യമന്ത്രി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് തടസ്സപ്പെടുത്തുവാന്‍ സംസ്ഥാന ഏജന്‍സികളെ ആരാണ് ചുമതലപ്പെടുത്തിയത്. സംസ്ഥാന പൊലീസിന് എങ്ങനെയാണ് ഇ.ഡിയെ തടയാന്‍ കഴിയുക. ബാലവാകാശ കമ്മീഷന് എങ്ങനെയാണ് ഇടപെടാനാവുകയെന്നും ചെന്നിത്തല ചോദിച്ചു. മലപ്പുറം ഡി സി സി ഹാളിൽ ചേർന്ന യു ഡി ഫ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.