ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വയ്ക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കിഫ്ബിയില്‍ നടക്കുന്ന കോടികളുടെ അഴിമതി സിഎജി കണ്ടെത്തുമെന്ന് പേടിച്ചാണ് മുന്‍കൂട്ടിയുള്ള ഐസകിന്റെ വാര്‍ത്താസമ്മേളനം

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വയ്ക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി ഭരണത്തിനെതിരേ ഉയര്‍ന്നുവന്ന വസ്തുതകള്‍ മറച്ചുവയ്ക്കാനാണ് ധനമന്ത്രിയെ കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയത്. കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നാലൊന്നും ഒന്നും അവസാനിക്കില്ല. കിഫ്ബിയില്‍ നടക്കുന്ന കോടികളുടെ അഴിമതി സിഎജി കണ്ടെത്തുമെന്ന് പേടിച്ചാണ് മുന്‍കൂട്ടിയുള്ള ഐസകിന്റെ വാര്‍ത്താസമ്മേളനം. ധനമന്ത്രി കരട് റിപോര്‍ട്ട് പുറത്തുവിട്ടത് നിയമപരമായും ഭരണഘടനാപരമായും തെറ്റാണ്. നിയമസഭയുടെ മേശപ്പുറത്താണ് സിഎജിയുടെ അന്തിമ റിപോര്‍ട്ട് വയ്‌ക്കേണ്ടത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ അഴിമതി പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. അതിന്റെ തിരിച്ചടി ഒഴിവാക്കാനാണ് ശ്രദ്ധതിരിച്ചുവിടുന്നത്.

 

മുഖ്യമന്ത്രിക്ക് ഒരുനിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത സ്ഥിതിയാണ്. സിഎജി ഭരണഘടനാ സ്ഥാപനമാണ്. അഴിമതികളും ക്രമക്കേടുകളും കണ്ടെത്താനും അക്കൗണ്ടുകള്‍ പരിശോധിക്കാനും ബാധ്യസ്ഥരാണ്. കേരളത്തിലെ സര്‍ക്കാരിന്റെ അഴിമതികള്‍ കണ്ടെത്താന്‍ ആരും മുന്നോട്ടുവരരുതെന്നാണ് ഇവരുടെ നിലപാട്. അഴിമതി മൂടിവയ്ക്കുന്നത് നടക്കില്ല. സിഎജി റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മുന്‍സര്‍ക്കാരുകള്‍ക്കെതിരേ സമരം നടത്തിയവരാണ് ഇപ്പോള്‍ സിഎജിക്കെതിരേ രംഗത്തെത്തിയതെന്നും ചെന്നിത്തല പറഞ്ഞു.