ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയത് കള്ളപ്പണമാണെന്ന് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്

ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയത് കള്ളപ്പണമാണെന്ന് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്. നികുതി അടക്കാത്ത പണം എന്നു സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നു.നികുതി വെട്ടിച്ചതിൽ പിഴ അടച്ചതിന്‍റെ രസീതുകൾ ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെത്തി.

 

 

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ബുധനാഴ്ച ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.

അതേസമയം ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന വിജിലൻസ് കോടതി നിർദ്ദേശത്തിൽ തുടർ നടപടികൾ ഇന്നുണ്ടാകും. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ്‌ നിർദ്ദേശം .

ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയിൽ പ്രത്യേകം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഡോക്ടർമാരെ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ന് കോടതിയെ അറിയിക്കും. വിജിലൻസ് സമർപിച്ച കസ്റ്റഡി അപേക്ഷയും ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്. അതിനു മുൻപായി മെഡിക്കൽ റിപ്പോർട്ട് കോടതിക്ക് നൽകണം.