സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകൾ അട്ടിമറിക്കാൻ സർക്കാർ നീക്കം : രമേശ് ചെന്നിത്തല

സ്വർണക്കടത്തും മയക്കുമരുന്നു കേസും അട്ടിമറിക്കാൻ സർക്കാർ നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ കുടുങ്ങുമെന്ന ഘട്ടത്തിലാണ് സംഘടിത നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണം തടയാൻ നിയമസഭയെ പോലും മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നുവെന്നും സ്പീക്കർ രാഷ്ട്രീയ പക്ഷപാതിത്വം കാട്ടിയെന്നും ചെന്നിത്തല പറഞ്ഞു.

 

സ്വപ്നയെ ബംഗളുരുവിലേക്ക് കടക്കാൻ മുഖ്യമന്ത്രി അനുവദിച്ചു, നിർണായക ഫയലുകൾ സെക്രട്ടറിയേറ്റിൽ നിന്നു കടത്തി തുടങ്ങിയ ആരോപണങ്ങളാണ് ചെന്നിത്തല ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചത്. കേസിൽ പ്രതിയാകുമെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രിയുടെ ഉറഞ്ഞു തുള്ളുന്നതെന്നും ചെന്നിത്തല തിരിച്ചടിച്ചു.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയെ രക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സ്വപനയുടെ ശബ്ദരേഖയ്ക്കു പിന്നിൽ സിപിഐഎമ്മാണ്. അഴിമതികൾ നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഗൂഢസംഘമാണെന്നും മുഖ്യമന്ത്രിയുടെ സ്വരം മാറിയത് സി എം രവീന്ദ്രനെ വിളിപ്പിച്ചതോടെയാണെന്നും ചെന്നിത്തല പറഞ്ഞു.