കൊല്ലം തെന്മലയില്‍ വാഹനാപകടം; ബിജെപി സ്ഥാനാര്‍ത്ഥിയുടെ രണ്ടു മക്കള്‍ ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു

ഉറുകുന്ന് സ്വദേശികളായ അലക്‌സ് - സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, സഹോദരി 18 വയസ്സുള്ള ശാലിനി, ഇവരുടെ അയല്‍വാസി കുഞ്ഞുമോന്റെ മകള്‍ 17 വയസ്സുള്ള കെസിയ എന്നിവരാണ് മരിച്ചത്.

കൊല്ലം: തെന്മലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ രണ്ടു മക്കള്‍ ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു. നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇടിച്ചാണ് മൂന്നു പെണ്‍കുട്ടികള്‍ മരിച്ചത്.

പെണ്‍കുട്ടികള്‍ വഴിയരികിലൂടെ നടന്നു വരുന്നതിനിടയില്‍ പിക്ക് അപ്പ് വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ അടുത്തുള്ള വയലിലേക്ക് മറിഞ്ഞു.

ഉറുകുന്ന് സ്വദേശികളായ അലക്‌സ് – സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, സഹോദരി 18 വയസ്സുള്ള ശാലിനി, ഇവരുടെ അയല്‍വാസി കുഞ്ഞുമോന്റെ മകള്‍ 17 വയസ്സുള്ള കെസിയ എന്നിവരാണ് മരിച്ചത്.

ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.