എൻഫോഴ്‌സ്‌മെന്റ് പരിശോധന; പോപുലർ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആർഎസ്എസ് അജണ്ടയുടെ തുടർച്ച: സിപി മുഹമ്മദ് ബഷീർ

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉൾപ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ പ്രസ്താവനയിൽ പറഞ്ഞു. ദേശീയ തലത്തിൽ ഉയർന്നുവന്ന കർഷക പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്ന് വ്യക്തമാണ്.

ഭരണകൂടം പ്രതിസന്ധിയിലാവുമ്പോൾ മുസ്ലിംകളെയും സംഘടനകളെയും ഭീകര വൽക്കരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുമ്പും ഇത്തരം വാർത്തകൾ ആഘോഷിച്ചിട്ടുണ്ട്. ഓരോ ഘട്ടങ്ങളിലും പോപുലർ ഫ്രണ്ടിന്റെ നിരപരാധിത്വം വ്യക്തമായതാണ്. തങ്ങൾക്ക് വിധേയപ്പെടാത്തവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന നയമാണ് ആർഎസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ സർക്കാർ പിന്തുടരുന്നത്.

തങ്ങളുടെ കൈയ്യിലെ പാവകളായ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം വേട്ടകൾ കൊണ്ട് പോപുലർ ഫ്രണ്ടിനെ നിശ്ശബ്ദമാക്കാൻ ഹിന്ദുത്വ ഭരണകൂടത്തിന് കഴിയില്ലെന്നും അതിനെ ജനാധിപത്യ മാർഗങ്ങളിലൂടെ നേരിടുമെന്നും സിപി മുഹമ്മദ് ബഷീർ പറഞ്ഞു.