തദ്ദേശ തിരഞ്ഞെടുപ്പിന്റ ഫലം നാളെയറിയാം.

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റ ഫലം നാളെയറിയാം. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക വികസനത്തേക്കാള്‍ രാഷ്ട്രീയ വിവാദങ്ങള്‍ നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പില്‍ 76.04 ശതമാനമാണ് പോളിങ്.

എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. തപാല്‍ വോട്ടുകള്‍ ബുധന്‍ രാവിലെ എട്ട് വരെ എത്തിക്കാന്‍ സമയമുണ്ട്. ആകെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 244. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍, ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലും എണ്ണും. എട്ട് ബൂത്തിന് ഒരു ടേബിള്‍ എന്ന നിലയിലാണ് ക്രമീകരണം.

 

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് സുരക്ഷ കര്‍ശനമാക്കി. കൗണ്ടിങ് ഓഫീസര്‍മാര്‍ക്ക് കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും നിര്‍ബന്ധം. ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റ ട്രെന്‍ഡ് വെബ്‌സൈറ്റും സജ്ജമായികഴിഞ്ഞു. ഒന്നാംഘട്ടത്തില്‍ 73 ശതമാനവും രണ്ടാംഘട്ടത്തില്‍ 76.78 ശതമാനവുമായിരുന്നു പോളിങ്. കോവിഡിനെ മറികടന്നും ആളുകള്‍ ബൂത്തിലേക്ക് ഒഴുകിയെത്തിയത് ആര്‍ക്ക് അനുകൂലമാകുമെന്നതാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.