വിജയിച്ച സ്ഥാനാർഥി എതിർ സ്ഥാനാർഥിയെ കാണാൻ വീട്ടിലെത്തി

മലപ്പുറം: സ്ഥാനാർഥികൾ തമ്മിലുള്ള വെല്ലുവിളിയും പരസ്പര അധിക്ഷേപവും അക്രമങ്ങളും തെരഞ്ഞെടുപ്പിൻ്റെ പൊലിമ നഷ്ടപ്പെടുത്തുന്ന ഘടകങ്ങളാണ്. ഇത്തരത്തിലുള്ള കാഴ്ചകൾ പതിവാണ്. എന്നാൽ ഒരു വാർഡിൽ ജയിച്ച സ്ഥാനാർഥി എതിർ സ്ഥാനാർഥിയെ കാണാനെത്തുന്നതും അവർ തമ്മിലുള്ള സ്നേഹ പ്രകടനവും അസാധാരണ കാഴ്ചകളാണ്. ഈ ഒരു അപൂർവ നിമിഷത്തിനു വേദിയായിരിക്കുകയാണ് മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്ത്.

 

 

 

 

ഇരിമ്പിളിയം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വിജയിച്ച സ്ഥാനാർഥിയാണ് എതിർ സ്ഥാനാർഥിയെ കാണാൻ വീട്ടിലെത്തിയത്. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച മെറീഷ് ആണ് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി ഗോപാലേട്ടനെ കാണാനെത്തിയത്. വാർഡിലെ തുടർന്നുള്ള തൻ്റെ പ്രവർത്തനത്തിൽ ഗോപാലേട്ടൻ്റെ പിന്തുണ തേടാനായിരുന്നു മെറീഷിൻ്റെ വരവ്. ഗോപാലേട്ടനെ മെറീഷ് നെഞ്ചോട് ചേർത്തുപിടിച്ചതോടെ ഇരുവരുടെയും കണ്ണിൽ നനവ് പടർന്നു. പ്രചാരണ സമയത്ത് വോട്ടർമാർ ശ്രദ്ധയിൽപ്പെടുത്തിയ വിഷയങ്ങൾ അറിയിക്കണമെന്ന് ഗോപാലേട്ടനോട് മെറീഷ് പറഞ്ഞു. 115 വോട്ടകൾക്കാണ് മെറീഷ് വിജയിച്ചത്.

 

 

 

 

എതിർ സ്ഥാനാർഥി കാണാൻ എത്തിയതോടെ ഗോപാലേട്ടനും അതിയായ സന്തോഷത്തിലാണ്. ഒന്നിച്ചുനിൽക്കുമെന്നും മെറീഷ് തന്നെ കാണാനെത്തിയതോടെ താൻ വിജയിച്ചെന്നും ഗോപാലേട്ടനും പറഞ്ഞു. ഷരീഫ് പാലോളിയാണ് ഇരുവരും തമ്മിലുള്ള ഹൃദയസ്പർശമായ രംഗം തൻ്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പരാജയപ്പെടുന്നവരെ വ്യക്തിപരമായി ആക്രമിക്കുകയും അവരെ അപമാനിക്കുകയും ചെയ്യുന്നവർക്കിടയിൽ പരസ്പരം ബഹുമാനം നൽകുന്ന ഇവർ മാതൃകയാണെന്ന് ഷരീഫ് കുറിച്ചു.