ഓപ്പറേഷന്‍ പി ഹണ്ട്: ഒരാള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ശീല ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചതിനും സംഭരിച്ച് വച്ചതിനും കൊളത്തൂരില്‍ ഒരാള്‍ പിടിയിലായി. പാങ് പൊന്നാരംപള്ളിയാലില്‍ ഐവാന്‍ വീട്ടില്‍ പ്രമോദിനെയാണ് 31 വയസ്സ് കൊളത്തൂര്‍ പോലിസ് ഇന്‍സ്പെക്ടര്‍ പി എം ഷമീറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ചെറിയ കുട്ടികളുടെ അശ്ശീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഓപ്പറേഷന്റെ ഭാഗമായി നിരീക്ഷണത്തിലിരുന്ന 4 പേരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചുകൊടുക്കുമെന്നും കുറ്റകൃത്യങ്ങള്‍ അടങ്ങിയതെന്തെങ്കിലും കണ്ടെത്തിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ശീല വീഡിയോകളും ചിത്രങ്ങളും സ്വീകരിക്കുന്നതും പങ്കുവയ്ക്കുന്നതും എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സംഭരിച്ച് വയ്ക്കുന്നതും ഇത്തരം വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും കുറ്റകരമാണെന്ന് പോലിസ് അറിയിച്ചു. പ്രതിക്കെതിരെ വിവര സാങ്കേതിക നിയമപ്രകാരവും പോക്സോ നിയമപ്രകാരവുള്ള വകപ്പുകള്‍ പ്രകാരം കേസെടുത്തു. കൊളത്തൂര്‍ പോലിസ് ഇന്‍സ്പെക്ടറിന്റെ നേതൃത്യത്തില്‍ എസ്.ഐ മുഹമ്മദ് ബഷീര്‍, എഎസ്ഐ ഷെരീഫ്, സൈബര്‍ ടീം അംഗങ്ങളായ രഞ്ജിത് രാജ്, അയൂബ്, രഞ്ജിത്, മുഹമ്മദ് റാഫി, പ്രിയജിത്, പ്രവീണ്‍, ധന്യ, മലപ്പുറം സൈബര്‍ പോലിസ് സ്റ്റേഷനിലെ മുഹമ്മദ് ഷൈജല്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജറാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഓപ്പറേഷൻ പി-ഹണ്ട് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ ഓപ്പറേഷൻ
കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ സംസ്ഥാനത്ത് 41 പേർ അറസ്റ്റിൽ. ഡോക്‌ടർ ഉൾപ്പടെയാണ് ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റിലായത്. പിടികൂടിയവരിൽ ഭൂരിപക്ഷവും ഐ ടി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമാണ്. ഒരേസമയം 465 ഇടങ്ങളിലായി നടന്ന പരിശോധനയിൽ 339 കേസുകൾ രജിസ്റ്റർ ചെയ്‌തു. ആറിനും പതിനഞ്ചിനും ഇടയിലുളള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഈ വർഷത്തെ മൂന്നാം പതിപ്പാണ് ഇന്നലെ നടന്നത്.സംസ്ഥാന പൊലീസും സൈബർ ഡോമും ചേർന്ന് കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് നടത്തുന്ന സൈബർ ഓപ്പറേഷനാണ് ഓപ്പറേഷൻ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബർ കണ്ണികളെ തിരഞ്ഞാണ് പി ഹണ്ട് ആരംഭിച്ചത്.
കുട്ടികളുടെ നഗ്‌ന ചിത്രങ്ങളുള്ള മൊബൈല് ഫോണുകളും, ടാബും, ആധുനിക ഹാര്ഡ് ഡിസ്‌കുകളും, മെമ്മറി കാര്ഡുകളും, ലാപ്‌ടോപ്പുകളും, കംപ്യൂട്ടറും അടക്കം 392 ഉപകരണങ്ങള് പിടിച്ചെടുത്തു.