സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ തന്ത്രമാണ് കേരളത്തിൽ സിപിഎം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി.

യുഡിഎഫ് വളരെ നല്ല നിലയാണ് പോകുന്നത്. കോൺഗ്രസ് ഹൈക്കമാന്റ് പ്രതിനിധികളുമായി ആരോഗ്യകരമായ ചർച്ചയാണ് നടന്നത്.

മലപ്പുറം: സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ തന്ത്രമാണ് കേരളത്തിൽ സിപിഎം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് വളരെ നല്ല നിലയാണ് പോകുന്നത്. കോൺഗ്രസ് ഹൈക്കമാന്റ് പ്രതിനിധികളുമായി ആരോഗ്യകരമായ ചർച്ചയാണ് നടന്നത്. യുഡിഎഫ് യോഗത്തിനു മുമ്പ് കൂടിയിരുന്ന് സിപിഎം പയറ്റുന്ന ഭിന്നിപ്പിക്കൽ രാഷ്ട്രീയം ചർച്ച ചെയ്യും.

പണ്ട് ബ്രിട്ടീഷുകാർ ചെയ്തതാണ് ഭിന്നിപ്പിച്ചു ഭരിക്കൽ. സിപിഎമ്മിന്റെ ഈ നയം യുഡിഎഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയും സിപിഎമ്മും ഇക്കാര്യത്തിൽ ഒന്നാണ്. സമുദായങ്ങളെ ഭിന്നിപ്പിച്ചാൽ നേട്ടം കൊയ്യാമെന്നാണ് ഇവർ കരുതുന്നത്. -അദ്ദേഹം പറഞ്ഞു.

 

 

മുസ്‌ലിംലീഗ് ഒരിക്കലും ഭിന്നിപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്നും സമന്വയമാണ് മുസ്‌ലിംലീഗ് നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിട്ടുവീഴ്ചാ മനോഭാവത്തോടെയാണ് മുസ്‌ലിംലീഗ് രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുള്ളത്. സുസ്ഥിരമായ ഒരു മുന്നണി സംവിധാനം കേരളത്തിലുണ്ടാക്കിയത് സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളാണ്. പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ പാരമ്പര്യത്തിലൂന്നിയാണ് കേരളത്തിൽ സാമുദായിക സൗഹാർദ്ദം ഉണ്ടായത്.

ഏറ്റവും കലുഷിതമായ അന്തരീക്ഷത്തിൽ തീവ്രവാദത്തിലേക്ക് പോകാതെ സമുദായത്തിന് നേതൃത്വം നൽകിയത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്. ഈ ചരിത്രവും പാരമ്പര്യവും മുസ്‌ലിംലീഗ് കൈവിടില്ല. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സമന്വയത്തിന്റെ രാഷ്ട്രീയവുമായി മുസ്‌ലിം ലീഗുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.