ജില്ലയില്‍ രണ്ടാം ദിനം 656 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു

കോവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുത്ത് ജില്ലാ ആരോഗ്യവകുപ്പ് ജീവനക്കാര്‍

മലപ്പുറം: ആരോഗ്യപ്രവര്ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ് ജീവനക്കാര്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് 25 പേരും എന്‍.എച്ച്.എം ഓഫീസില്‍ നിന്ന് ആറ് പേരുമാണ് വാക്‌സിന്‍ സ്വീകരിച്ചത്. മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കെ മുഹമ്മദ് ഇസ്മായില്‍, ഡോ. അഹമ്മദ് അഫ്സല്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. രാജു, മറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ടി യശോദ, ഡി.എം.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ പ്രസന്നന്‍, ശ്യാമള ഫാര്‍മസി സ്റ്റോര്‍ കീപ്പര്‍മാരായ മുഹമ്മദ് ഷരീഫ്, രാജേഷ്‌കുമാര്‍, മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ സൂപ്രണ്ട് അലിഗര്‍ ബാബു, ഡോ. രാജഗോപാല്‍, ഗൈനക്കോളജിസ്റ്റ് ഡോ. സുലോചന തുടങ്ങിയവരാണ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുത്തത്. ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യഘട്ടത്തില്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കുന്നതിനിടെയാണ് ജില്ലാതല ഉദ്യോഗസ്ഥരും കുത്തിവെയ്്പ്പെടുത്ത് മാതൃകയായത്.

 

കോവിഡ് വാക്‌സിനേഷന്‍ രണ്ട് ദിനം പിന്നിടുമ്പോള്‍ ജില്ലയില്‍ മികച്ച പ്രതികരണമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 656 പേര്‍ രണ്ടാ ദിനം വാക്‌സിന്‍ സ്വീകരിച്ചു. രണ്ടാം ദിനത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ 900 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. വാക്‌സിന്‍ സ്വീകരിക്കുവാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ചിലര്‍ സ്ഥലം മാറി പോകുകയും കുറച്ച് പേര്‍ കോവിഡ് പോസിറ്റീവ് ആയി ഇരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടാം ദിനം വാക്‌സിനേഷന്‍ 100 ശതമാനമാവതെ പോയത്. വാക്‌സിനേഷന്റെ ആദ്യ ദിനം 155 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

ഒന്നാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 23,880 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ 13,000 പേര്‍ക്ക് രണ്ടു ഡോസ് വീതം നല്‍കാനുള്ള വാക്‌സിന്‍ ജില്ലയില്‍ ലഭ്യമാണ്. ബാക്കിയുള്ളത് അടുത്ത ദിവസം തന്നെ എത്തും.

ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ്, തിരൂര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രികള്‍, വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി, പൊന്നാനി, മലപ്പുറം, കൊണ്ടോട്ടി താലൂക്ക് ആശുപത്രികള്‍, നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവില്‍ കുത്തിവെപ്പ് നല്‍കുന്നത്. ഒരു സ്ഥലത്ത് രജിസ്റ്റര്‍ ചെയ്തവര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വേറൊരു കേന്ദ്രത്തിലേക്ക് കുത്തിവെപ്പ് മാറ്റുന്നതാണ്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ ആണ് കുത്തിവെപ്പ് ഉണ്ടാവുക.

ഇതുവരെ കുത്തിവെപ്പ് എടുത്തവരില്‍ ആര്‍ക്കും തന്നെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ല. ചിലര്‍ക്ക് നേരിയ പനി ഉണ്ടായി. ഇത് ഏത് കുത്തിവെപ്പ് എടുത്താലും ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്. കുത്തിവെപ്പിനു ശേഷം എന്തെങ്കിലും പ്രശനം ഉണ്ടാവുകയാണെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള എല്ലാ സംവിധാനവും എല്ലാ കുത്തിവെപ്പ് കേന്ദ്രങ്ങളിലും ഒരുക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു