വിജയിച്ച വനിതാ കൗണ്‍സിലറെ കൊല്ലുമെന്ന് ഭീഷണി മുഴക്കി തോറ്റ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്.

തിരൂരങ്ങാടി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് വിജയിച്ച വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. പ്രതിക്കെതിരെ പോലീസ് കേസെടുത്തു. പരാജയപ്പെട്ട സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് നഗരസഭാ കൗണ്‍സിലറെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന പരാതിയില്‍ തിരൂരങ്ങാടി പോലീസാണ് കേസെടുത്തത്.

 

തിരൂരങ്ങാടി നഗരസഭയിലെ പാലത്തിങ്ങല്‍ പള്ളിപ്പടി ഒന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ യുഡിഎഫിലെ സമീന മൂഴിക്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ പള്ളിപ്പടിയിലെ വൈദ്യേരകത്ത് ഹാറൂണ്‍ (50) എന്നായള്‍ക്കെതിരെ കേസെടുത്തതായി തിരൂരങ്ങാടി എസ്എച്ച്ഒ സന്ദീപ് കുമാര്‍ അറിയിച്ചു.

 

നഗരസഭയുടെ തെരുവുവിളക്കുകള്‍ നന്നാക്കുന്ന പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതിനിടെ സ്ഥലത്തെത്തിയ എല്‍ഡിഎഫിൻ്റെ തോറ്റ സ്ഥാനാര്‍ഥിയുടെ

ഭര്‍ത്താവ് ഹാറൂണ്‍ പ്രവൃത്തി തടസപ്പെടുത്തിയതായും അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കൗണ്‍സിലര്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.