യൂത്ത് ലീഗ് ഫണ്ടിലെ തിരിമറി ആരോപണത്തിൽ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെടി ജലീൽ.

മലപ്പുറം: യൂത്ത് ലീഗ് കത്വ പെണ്കുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടിലെ തിരിമറി ആരോപണത്തിൽ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെടി ജലീൽ. പിരിച്ചതിൻ്റെ കണക്കുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ലീഗ് തയ്യാറാകാണമെന്നും ജലീൽ ആവശ്യപ്പെട്ടു. ആർഭാട ജീവിതം നയിക്കുന്ന ലീഗ് നേതാക്കളുടെ വരുമാനവും വിദേശ യാത്രകളും പരിശോധിക്കണം. പിരിവ് നടത്തിയാൽ കണക്ക് ബോധിപ്പിക്കേണ്ട എന്ന ധിക്കാരം അനുവദിക്കാൻ പാടില്ലന്നും ജലീൽ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിച്ചത്. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്ഥാന നേതാക്കൾ വിനിയോഗിച്ചതായാണ് ആരോപണം. സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, സി കെ സുബൈർ എന്നിവർക്കെതിരെയാണ് യൂസഫ് പടനിലത്തിന്റെ ആരോപണം. പികെ ഫിറോസ് നയിച്ച 2019ലെ യുവജന യാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് ഉന്നാവ് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു. രോഹിത് വെമുലയുടെ കുടുംബത്തിന് നൽകിയ 10 ലക്ഷത്തിൻ്റെ ചെക്ക് മടങ്ങിയപ്പോൾ അഞ്ച് ലക്ഷം കത്വ ഫണ്ടിൽ നിന്നും വകമാറ്റി. 2018ൽ പിരിച്ച ഫണ്ടിൽ നിന്നും ഒരു രൂപ പോലും കത്വ പെൺകുട്ടിയുടെ കുടുംബത്തിന് കൈ മാറിയിട്ടില്ല എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് മുസ്ലീം യൂത്ത് ലീഗിനെതിരെ ദേശീയ സമിതി അംഗം ഉയർത്തിയത്. സംഭവം ചോദ്യം ചെയ്ത യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി തങ്ങളെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ശ്രമം നടന്നെന്നും യൂസുഫ് പടനിലം ആരോപിച്ചു.