വി അബ്ദുറഹ്മാന്റെ പ്രചാരണ ബോർഡുകൾക്ക് നേരെ വീണ്ടും ആക്രമണം.

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ പ്രചാരണ ബോർഡുകൾക്ക് നേരെ വീണ്ടും ആക്രമണം. മുക്കോല, ഗണപതിയൻകാവ് ക്ഷേത്ര പരിസരങ്ങളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളാണ് തീവെച്ച് നശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് ബോർഡുകൾ കത്തിച്ചിട്ടുള്ളത്. മുക്കോല അങ്ങാടിക്ക് സമീപമുള്ള രണ്ട് വലിയ ബോർഡുകൾ, അംബേദ്കർ കോളനി ഗണപതിയൻ കാവ് റോഡിലെ ആറോളം ബോർഡുകൾ എന്നിവയാണ് തീവെച്ച് നശിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം വി അബ്ദുറഹ്മാൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് ഗണപതിയൻ കാവ് ക്ഷേത്രത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും തകർത്ത നിലയിലാണ്.

താനൂരിലെ ജനത പൂർണമായും വി അബ്ദുറഹ്മാന് പിന്തുണയ്ക്കുന്നതിൽ വിറളി പൂണ്ടാണ് എതിരാളികൾ പ്രചാരണ സാമഗ്രികൾ തകർക്കുന്നത്. കഴിഞ്ഞദിവസം താങ്ങ് ചെള്ളിക്കാട് ഭാഗങ്ങളിൽ പ്രചാരണ സാമഗ്രികൾ തകർത്തിരുന്നു. താനൂരിൽ അക്രമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എതിരാളികൾ വ്യാപകമായി പ്രചാരണ സാമഗ്രികൾ തകർക്കുന്നത്.