റമദാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

മഹല്ലു വാസികളില്‍ 45 വയസിന് മുകളിലുള്ളവർ കഴിയുന്നതും പ്രതിരോധ വാക്സിൻ സ്വീകരിക്കണം

കോഴിക്കോട്: റമദാനില്‍ പള്ളികളില്‍ ആരാധനക്കെത്തുന്ന വിശ്വാസികള്‍ കോവിഡിന്‍റെ വ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. മുസ്ലിം നേതാക്കൾ കോഴിക്കോട് ജില്ലാ കലക്ടറുമായും ചർച്ച നടത്തി.

കോവിഡ് ക്രമാതീതമായി വർധിച്ച് വരുന്ന സാഹചര്യത്തിൽ ആരാധനകളിൽ വീഴ്ച വരുത്താതെ ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് മുസ്‌ലിം സംഘടന നേതാക്കളുടെ യോഗം വിശ്വാസികളോട് ആവശ്യപ്പെട്ടത്. മഹല്ല് വാസികളില്‍ 45 വയസിന് മുകളിലുള്ളവർ കഴിയുന്നതും പ്രതിരോധ വാക്സിൻ സ്വീകരിക്കണം. പള്ളികളിൽ ആരാധനക്ക് എത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം . പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും, ചുമ, പനി, ജലദോഷം എന്നിവ ഉള്ളവരും പള്ളിയിൽ വരാതിരിക്കുക . പള്ളിയിലെത്തുന്നവര്‍ സ്വന്തമായി മുസല്ല കൊണ്ട് വരണം.

മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കാതെ പള്ളിയിൽ പ്രവേശിക്കരുത്. സാനിറ്റൈസർ ഉപയോഗിക്കുക .പള്ളിയിൽ അകത്തേക്ക് കയറുന്നത് ഒരു വഴിയിലൂടെയും പുറത്ത് ഇറങ്ങുന്നത് മറ്റൊരു വഴിയിലൂടെയുമാക്കി ക്രമീകരിക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്ത യോഗം മുക്കം ഉമ്മർ ഫൈസി നിയന്ത്രിച്ചു.