ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നു; 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ 22 രോഗികൾ മരിച്ചു. നാസിക്കിലെ ഡോ സക്കീർ ഹുസൈൻ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ ചേർച്ചയുണ്ടായത്.

 

വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കോവിഡ് രോഗികളാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്കിലെ ചോർച്ചയെ തുടർന്ന് ഓക്സിജൻ വിതരണം തടസപ്പെട്ടതാണ് രോഗികൾ മരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ടാങ്ക് ചോർന്നതിനെ തുടർന്ന് അര മണിക്കൂറോളം ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടിരുന്നു. ഓക്സിജൻ പിന്തുണയോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളിൽ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചോർച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

 

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അപകടത്തിന്റെ ഉത്തരവാദികൾ രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേൻ വ്യക്തമാക്കി